ന്യൂഡൽഹി : സെൻട്രൽ വിസ്ത അവന്യൂവിന്റെ രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പുനർവികസന ജോലികൾ ഇക്കൊല്ലം നവംബറിൽ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. 2022ലെ റിപ്പബ്ലിക് ദിന പരേഡിന് നവീകരിച്ച രാജ്പഥ് വേദിയാകും. രാജ്പഥിന്റെ ഇതു വരെയുള്ള നിർമാണപ്രവർത്തനം തൃപ്തികരവും സമയബന്ധിതവുമാണെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. രാജ്യത്തെ പൗരൻമാർക്ക് അഭിമാനിക്കാവുന്ന വിധത്തിലാണ് നവീകരണം പൂർത്തിയാകുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥർ, കോൺട്രാക്ടർ, ആർക്കിടെക്ട് ബിമൽ പട്ടേൽ എന്നിവർക്കൊപ്പമാണ് ഹർദീപ് സിംഗ് നിർമാണപ്രവൃത്തികൾ നിരീക്ഷിച്ചത്.
സെൻട്രൽ വിസ്ത പുനർവികസന പദ്ധതി ഷപൂർജി പല്ലോജ്ഞി ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്. ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരം, ഒരു പൊതു കേന്ദ്ര സെക്രട്ടറിയേറ്റ്, മൂന്ന് കിലോമീറ്ററോളം രാജ്പഥിന്റെ നവീകരണം, പ്രധാനമന്ത്രിയുടെ വസതി, പ്രധാനമന്ത്രിയുടെ ഓഫീസ്, വൈസ് പ്രസിഡന്റ് എൻക്ലേവ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |