ചെന്നൈ: പാടത്ത് കൃഷിയും കൂലിവേലയുമൊക്കയായി തിരക്കിലാണ് കേന്ദ്ര മന്ത്രി എൽ.മുരുകന്റെ അച്ഛൻ ലോകനാഥനും അമ്മ വിരുദമ്മാളും . മകൻ കേന്ദ്രമന്ത്രിയായതിൽ അമിതാഹ്ലാദമില്ല ഇരുവർക്കും.
നാമക്കല്ലിലെ ആസ്ബെറ്റോസ് ഷീറ്റിട്ട കൊച്ചുവീട്ടിലാണ് ഇവരുടെ താമസം. കൂലിവേലയാണ് ഉപജീവന മാർഗ്ഗം. ചിലപ്പോഴാകട്ടെ ജോലി കിട്ടാറുമില്ല. മകനെക്കുറിച്ചുള്ള സന്തോഷ വാർത്തകൾ അറിഞ്ഞപ്പോഴൊക്കെ പാടത്ത് തിരക്കിട്ട പണിയിലായിരുന്നു ഇരുവരും.
ദമ്പതികളുടെ ഇളയ മകൻ 5 വർഷങ്ങൾക്കു മുൻപു മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കുന്നതും ഇവർ തന്നെ. കടം വാങ്ങിയാണു ഇരുവരും മുരുകനെ പഠിപ്പിച്ചത്.
ചെന്നൈയിലേക്ക് വന്നു തനിക്കൊപ്പം നിൽക്കാൻ പലപ്പൊഴും മുരുകൻ നിർബന്ധിക്കാറുണ്ടെങ്കിലും അപൂർവം അവസരങ്ങളിൽ മാത്രമാണു ക്ഷണം സ്വീകരിച്ചിട്ടുള്ളതെന്നും ദമ്പതികൾ പറയുന്നു. മകന്റെ തിരക്കിട്ട ജീവിതവുമായി യോജിച്ചു പോകാനാകില്ലെന്നും ഗ്രാമമാണ് ഇഷ്ടമെന്നും വരുദമ്മാൾ പറഞ്ഞു. കേന്ദ്ര മന്ത്രിയായ കാര്യം ഫോണിൽ വിളിച്ചറിയിച്ചപ്പോൾ ഇരുവരും മുരുകനോടു ചോദിച്ചത് ഇങ്ങനെ, ‘ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനേക്കാൾ വലുതാണോ കേന്ദ്ര മന്ത്രി സ്ഥാനം?’
മകൻ മന്ത്രിയായതിനു ശേഷവും ഇവരുടെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നു ഭൂവുടമയായ പളനിസ്വാമിയും സാക്ഷ്യപ്പെടുത്തുന്നു. മകൻ നല്ല നിലയിൽ എത്തിയല്ലോ, അതുമതി ഞങ്ങൾക്ക് - ഇരുവരും പറയുന്നു.
മകൻ കേന്ദ്ര മന്ത്രിയായതിനു ഞാൻ എന്തു വേണം? അവൻ ഈ സ്ഥാനത്ത്
എത്താനായി ഞങ്ങൾ ഒന്നുംതന്നെ ചെയ്തിട്ടില്ല’. -
ലോകനാഥൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |