ന്യൂഡൽഹി: സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിന് 17 യൂറോപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്‌ലൻഡ്, അയർലൻഡ്, ലാത്വിയ, മാൾട്ട, നെതർലൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാത്ത സ്വിറ്റ്‌സർലൻഡും ആണ് അംഗീകാരം നൽകിയത്. കൊവിഷീൽഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഈ രാജ്യങ്ങളിലേക്ക് ഇനി പ്രവേശനാനുമതി ലഭിക്കും.
യൂറോപ്യൻ യൂണിയന്റെ വാക്‌സിൻ പാസ്‌പോർട്ട് പദ്ധതി പ്രകാരം യൂറോപ്പിൽ നിർമിച്ച വാക്‌സിനുകൾ ഉപയോഗിച്ചവർക്ക് മാത്രമേ യാത്രാനുമതി നൽകിയിരുന്നുള്ളൂ. ഫൈസർ, മോഡേണ, അസ്ട്രാസെനെക്ക, ജോൺസൺ ആൻഡ് ജോൺസൻ വാക്‌സിനുകളാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നേരത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഇതിനെതിരെ ലോകവ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇന്ത്യൻ വാക്‌സിനുകൾക്ക് അംഗീകാരം നൽകിയില്ലെങ്കിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഞങ്ങൾ അപേക്ഷ നൽകിയിട്ടല്ല ഈ രാജ്യങ്ങളൊന്നും വാക്‌സിന് അനുമതി നൽകിയത്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ളതിനാലാണ് യു.എസ് അടക്കമുള്ള രാജ്യങ്ങൾ അനുമതി നൽകിയത്. ഇറ്റലി അടക്കമുള്ള ചില രാജ്യങ്ങൾ അംഗീകാരം നൽകാൻ തയ്യാറായിട്ടില്ല.
അദാർ പൂനവാല ,സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |