ന്യൂഡൽഹി : പെഗാസസ് എന്ന ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യൻ ഏജൻസികൾ ഫോൺ ചോർത്തിയ ഉന്നതരിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ അശ്വനി വൈഷ്ണവ്, പ്രൾഹാദ് സിംഗ് പട്ടേൽ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മലയാളി മാദ്ധ്യമപ്രവർത്തകൻ ഗോപീകൃഷ്ണൻ, മലയാളി മനുഷ്യാവകാശ പ്രവർത്തകൻ ജെയ്‌സൺ സി. കൂപ്പർ തുടങ്ങിയവരുണ്ടെന്ന് ഓൺലൈൻ മാദ്ധ്യമമായ 'ദ് വയർ' പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പ്രതിപക്ഷം ഇന്ന് പാർലമെന്റിൽ വിഷയം ഉന്നയിക്കുന്നതോടെ വർഷകാല സമ്മേളനം തുടക്കത്തിലേ ചൂടുപിടിക്കും.
2018 ജൂൺ മുതൽ 2019 ജൂൺ വരെയാണ് രാഹുലിന്റെ രണ്ട് ഫോണുകൾ ചോർത്തിയത്. രാഹുൽ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നപ്പോൾ അടുപ്പമുണ്ടായിരുന്ന അഞ്ച് പേരുടെയും രണ്ട് സഹായികളുടെയും ഫോൺ ചോർത്തി. ഫോണും നമ്പരും ഇടയ്ക്കിടെ മാറ്റിയിട്ടും രാഹുലിന്റെ രണ്ട് ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. രാഹുലിന് സംശയാസ്പദമായ വാട്സ്ആപ്പ് സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഫോൺ ചോർത്തലിനെപ്പറ്റി സൂചന ലഭിച്ചിരുന്നു എന്നാണ് രാഹുൽ പ്രതികരിച്ചത്.
ഫോൺ ചോർത്തൽ ആരോപണം പാർലമെന്റിൽ നിഷേധിച്ച കേന്ദ്ര ഐ.ടി, നിയമമന്ത്രി അശ്വനി വൈഷ്ണവിന്റെ ഫോണും ചോർത്തി.
മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി, മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, പ്രൾഹാദ് സിംഗ് പട്ടേലുമായി ബന്ധമുള്ള 18 പേർ എന്നിവരും പട്ടികയിലുണ്ട്.
രജ്ഞൻ ഗോഗോയ്‌ക്കെതിരെ പരാതിപ്പെട്ട വനിതയും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച സുപ്രീംകോടതി ജീവനക്കാരിയുടെ മൂന്ന് ഫോണുകളും എട്ട് ബന്ധുക്കളുടെ ഫോണുകളും ചോർത്തി.
ഫോൺ ചോർത്തപ്പെട്ട മറ്റ് പ്രമുഖർ
മന്ത്രി സ്‌മൃതി ഇറാനിയുടെ ഓഫീസ് സെക്രട്ടറി സഞ്ജയ് കച്‌റൂ
മുൻ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഓഫീസ് സെക്രട്ടറി
ഗംഗൻദീപ് കാംഗ് (വൈറോളജിസ്റ്റ്)
മുൻ തിരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ
ഹരി മേനോൻ (ബിൽ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഇന്ത്യൻ തലവൻ)
ജയ്ദീപ് ചോക്കർ (അസോസി. ഒഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ തലവൻ)
അലംഗാർ സവായി (രാഹുൽ ഗാന്ധിയുടെ അടുത്തയാൾ)
സച്ചിൻ റാവു (കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ്)
അന്തരിച്ച വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ (മോദി വിരുദ്ധപക്ഷമായിരുന്നു)
ചോർത്തലിന് ഇരയായ മാദ്ധ്യമപ്രവർത്തകർ
ജെ. ഗോപീകൃഷ്ണൻ (ദി പയനിയർ), മുസമ്മിൽ ജലീൽ, റിതിക ചോപ്ര(ഇന്ത്യൻ എക്സ്‌പ്രസ്), ശിശിർ ഗുപ്ത (ഹിന്ദുസ്ഥാൻ ടൈംസ്), സന്ദീപ് ഉണ്ണിത്താൻ (ഇന്ത്യാടുഡെ), വിജൈതാ സിംഗ് (ഹിന്ദു), സിദ്ധാർത്ഥ് വരദരാജൻ, എം.കെ.വേണു, രോഹിണി സിംഗ് (ദി വയർ), സ്വാതി ചതുർവേദി (ഫ്രീലാൻസ്) അടക്കം 40ഒാളം മാദ്ധ്യമ പ്രവർത്തകർ.
പാർലമെന്റ് നടപടികൾ തടസപ്പെടുത്തുന്നവർക്കായി അതേ സ്വഭാവമുള്ളവർ സൃഷ്ടിച്ചതാണ് പെഗാസസ് സോഫ്റ്റ്‌വെയർ ആരോപണം. ഇന്ത്യ വികസിക്കുന്നത് ഇഷ്ടമില്ലാത്ത ചില ആഗോള സംഘടനകളുടെയും വികസന വിരോധികളായ ഇന്ത്യയിലെ ചില രാഷ്ട്രീയക്കാരുടെയും ഒത്തുചേരലാണിത്.
- കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
നമുക്കറിയാം അയാൾ എന്തെല്ലാമാണ് വായിച്ചിട്ടുണ്ടാകുകയെന്ന് നമ്മുടെ ഫോണിലുള്ളതെല്ലാം.
-- രാഹുൽ ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |