ന്യൂഡൽഹി: സംസ്ഥാനങ്ങൾ നൽകുന്ന കൊവിഡ് മരണങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ജോലിമാത്രമാണ് കേന്ദ്രസർക്കാരിന്റേതെന്നും കണക്കുകൾ മൂടിവയ്ക്കാൻ നിർദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയിൽ പറഞ്ഞു. സഭയിൽ കൊവിഡ് ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സർക്കാർ പുറത്തുവിടുന്ന കൊവിഡ് മരണക്കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതൽ പേർ മരിച്ചതായി പറയുന്നുണ്ടെന്നും സർക്കാർ ഒളിച്ചു കളിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ആരോഗ്യം സംസ്ഥാനങ്ങളുടെ വിഷയമാണെന്നും അവിടെ നിന്ന് നൽകുന്ന കണക്കുകൾ പ്രസിദ്ധീകരിക്കുക മാത്രമാണ് കേന്ദ്രം ചെയ്തതെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു. കണക്കുകൾ മൂടിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല. മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. തുടർന്ന് ഇതിനുള്ള മാർഗരേഖ നൽകി. കൊവിഡ് പ്രതിരോധത്തിൽ സർക്കാരിന് രാഷ്‌ട്രീയമില്ല. സംസ്ഥാനങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനങ്ങളെ കുറ്റപ്പെടുത്താറില്ല.
കൊവിഡിനെ തുടർന്ന് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നോട്ട്നിരോധനം പോലെ തയാറെടുപ്പില്ലാതെ ആയിരുന്നുവെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ ആരോപിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാർ മനസിലാക്കിയില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ കേന്ദ്ര നേതാക്കളാണ് കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കൊവിഡ് വന്നപ്പോൾ പരിശോധനയ്ക്കുള്ള ലാബോ, ആവശ്യത്തിന് പി.പി.ഇ കിറ്റുകളോ ഇല്ലായിരുന്നുവെന്നും ലോക്ക്ഡൗൺ സമയത്താണ് അതെല്ലാം സജ്ജമാക്കിയതെന്നും മന്ത്രി മറുപടി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ ഏകോപനമില്ലെന്ന് ബി.ജെ.പി അംഗം സ്വപൻദാസ് ഗുപ്‌ത ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമായി. സംസ്ഥാനങ്ങൾക്ക് ഒറ്റയ്ക്ക് മഹാമാരിയെ നേരിടാനാകില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ കൃത്യമായ നിർദ്ദേശങ്ങളും ഏകോപനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓക്സിജൻ കിട്ടാതെ ആരും മരിച്ചില്ലെന്ന് കേന്ദ്രം
കൊവിഡ് രണ്ടാം തരംഗമുണ്ടായപ്പോൾ ഓക്സിജൻ ലഭിക്കാതെ രോഗികൾ ആശുപത്രികൾക്ക് മുന്നിൽ റോഡിലും മറ്റും മരിച്ചുവീണെന്ന ആരോപണം തള്ളി കേന്ദ്രം. കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ച കണക്കുകൾ സംസ്ഥാനങ്ങൾ വ്യക്തമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം യഥാസമയം മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |