ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി ധനസഹായം നൽകുന്നതിന് മാർഗരേഖ തയാറാക്കാൻ സെപ്തംബർ പകുതി വരെ സമയം ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ. കഴിഞ്ഞ ജൂൺ 30ന് ആറാഴ്ച സമയമാണ് സുപ്രീംകോടതി അനുവദിച്ചത്. ഇത് നാലാഴ്ച കൂടി നീട്ടണമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിട്ടിക്കായി കേന്ദ്രത്തിന്റെ ആവശ്യം.
മാർഗരേഖ പൂർത്തിയാക്കുന്ന നടപടികൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ധൃതി പിടിപ്പിച്ചാൽ വിപരീത ഫലമുണ്ടായേക്കാമെന്നുമാണ് കേന്ദ്രം നൽകിയിരിക്കുന്ന അപേക്ഷയിൽ വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, അശോക് ഭൂഷൺ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ തടസവാദങ്ങൾ എല്ലാം തള്ളിക്കളഞ്ഞു കൊണ്ട് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകിയേ മതിയാകൂ എന്ന് നിർദേശം നൽകിയത്.
നഷ്ടപരിഹാരം തുക എത്രയാണെന്നത് സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിട്ടിക്ക് തീരുമാനം എടുക്കാമെന്നും കൊവിഡ് ബാധിച്ച് മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റി കൃത്യവിലോപം കാട്ടി എന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |