അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ പോർവിളി നടത്തിയ കോൺഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ദുവിനെ കോൺഗ്രസ് അദ്ധ്യക്ഷനായി നിയമിച്ച് പാളയത്തിലെ പട ഒത്തുതീർപ്പാക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം പാളി.
സംസ്ഥാന അദ്ധ്യക്ഷനായി സ്ഥാനമേറ്റതിന് പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ സിദ്ദു 62 കോൺഗ്രസ് എം.എൽ.എമാരെ അണിനിരത്തിയത് ശക്തി പ്രകടനമായാണ് വിലയിരുത്തുന്നത്.
ഇതിന് തിരിച്ചടിയെന്നോണം പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗ് കോൺഗ്രസ് എം.എൽ.എമാർക്കും എം.പിമാർക്കുമായി ഇന്നലെ സംഘടിപ്പിച്ച വിരുന്നിൽ സിദ്ദുവിനെ ക്ഷണിച്ചില്ല. തനിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ പരസ്യമായി മാപ്പ് പറയാതെ സിദ്ദുവുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് അമരീന്ദർ വ്യക്തമാക്കിയിരുന്നു. എന്നാൽ സിദ്ദു മാപ്പ് പറയില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
പഞ്ചാബിൽ ഏറെ നാളായി തുടരുന്ന അമരീന്ദർ -സിദ്ദു പോരിന് ഒത്തുതീർപ്പെന്ന നിലയിൽ ഞായറാഴ്ചയാണ് സിദ്ദുവിനെ പി.സി.സി അദ്ധ്യക്ഷനായി നിയമിച്ചത്. ഇതിനെ എതിർത്ത മുഖ്യമന്ത്രി അമരീന്ദറിന് പിന്തുണ അറിയിച്ച് പത്ത് കോൺഗ്രസ് എം.എൽ.എമാരെത്തിയത് പാർട്ടി ഹൈക്കമാൻഡിനെ പ്രതിരോധത്തിലായിരിക്കുകയാണ്.
ഗുരു ഗ്രന്ഥ് സാഹിബിനെ അപമാനിച്ച കേസിലടക്കം നീതി ലഭിക്കുന്നത് വൈകുന്നതിലും 2015ലുണ്ടായ പൊലീസ് വെടിവയ്പ്പിലും അമരീന്ദറിനെതിരെ കടുത്ത ആരോപണങ്ങളാണ് സിദ്ദു സാമൂഹികമാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചത്.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുന്നോടിയായി 77 കോൺഗ്രസ് എം.എൽ.എമാരെയും സുവർണക്ഷേത്രത്തിൽ ആദരവ് അർപ്പിക്കാനായാണ് സിദ്ദു ക്ഷണിച്ചത്. അതിൽ 62 പേർ അമൃത്സറിലെ സിദ്ദുവിന്റെ വസതിയിലെത്തി.
കോൺഗ്രസിലെ പോരിനോട് പ്രതികരിച്ച് ബി.ജെ.പിയും രംഗത്തെത്തി. 'കളി തുടങ്ങി. സിദ്ദു-62, ക്യാപ്ടൻ- 15' എന്ന് ബി.ജെ.പി ദേശീയ വക്താവ് ആർ.പി. സിംഗ് ട്വീറ്റ് ചെയ്തു. എന്നാലിതിനോട് അമരീന്ദർ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |