ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം വരെ ആയിരിക്കാമെന്ന് വാഷിംഗ്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റിന്റെ പുതിയ പഠനം. ഇന്ത്യയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ, ഗവേഷകരായ അഭിഷേക് ആനന്ദ്, ജസ്റ്റിൻ സാൻഡേഫർ എന്നിവർ ചേർന്നാണ് പഠനം തയാറാക്കിയത്.
കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ 4.19 ലക്ഷം പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്.
കൊവിഡ് മരണത്തിൽ അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ഇതിന്റെ പത്തിരട്ടിയോളമാണ് യഥാർത്ഥ മരണസംഖ്യയെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. 34 ലക്ഷത്തിനും 49 ലക്ഷത്തിനും ഇടയിലായിരിക്കും മരണനിരക്കെന്നാണ് പഠനം പറയുന്നത്.
2020ൽ കൊവിഡ് ശക്തമായ മാസങ്ങളിൽ ഇന്ത്യയിൽ വലിയതോതിൽ മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഏപ്രിൽ,മേയ് മാസങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപകമായതോടെ രാജ്യത്തിന്റെ ചികിത്സാ സംവിധാനം നിറഞ്ഞു കവിഞ്ഞു. മേയ് മാസത്തിൽ മാത്രം 1,70,000 പേർ മരിച്ചതായി ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നുണ്ടെന്ന് പഠനം പറയുന്നു. ഇന്ത്യയിലെ മരണനിരക്ക് സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഡേറ്റയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്.
42,015 രോഗികൾ, 3998 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,015 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,998 പേർ മരിച്ചു. ഇതിൽ 3,509 മരണവും മഹാരാഷ്ട്രയിലാണ്. നേരത്തെയുള്ള മരണങ്ങൾ കൊവിഡ് പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയതിനാലാണ് മഹാരാഷ്ട്രയിലെ പ്രതിദിന മരണസംഖ്യ ഇത്രയധികം ഉയർന്നത്. 2.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡിഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |