കിസാൻ പാർലമെന്റ് ഒരുക്കി കർഷകർ
സമരം നിറുത്തി ചർച്ചയ്ക്ക് വരാൻ കേന്ദ്രമന്ത്രി
ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ എട്ടുമാസത്തോളമായി ഡൽഹിയിലെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ ഇന്നലെ പാലർമെന്റിന് സമീപത്തെ ജന്തർമന്തറിൽ ധർണ തുടങ്ങി.
പാർലമെന്റിൽ വർഷകാലസമ്മേളനം നടക്കുമ്പോൾ മീറ്ററുകളുടെ ദൂരത്തിൽ കർഷകർ ' കിസാൻ പാർലിമെന്റ്' നടത്തി പ്രതിഷേധിച്ചു.
പൊലീസിന്റെ കർശന സുരക്ഷാ വലയത്തിൽ രാവിലെ എട്ടു മണിയോടെ സിംഘുവിൽ നിന്ന് ജന്തർമന്തറിലേക്ക് അഞ്ച് ബസുകളിൽ പുറപ്പെട്ട 200 സമരക്കാർക്ക് ആദ്യം ഹരിയാന പൊലീസും പിന്നീട് ഡൽഹി പൊലീസും അകമ്പടി നൽകി. സിംഘു അതിർത്തി പിന്നിട്ടപ്പോൾ സുരക്ഷാ കാരണങ്ങൾ കാട്ടി പൊലീസ് വാഹനങ്ങൾ തടഞ്ഞു. സമീപത്തെ ഫാം ഹൗസിലേക്ക് മാറ്റിയ ബസുകൾ പരിശോധിച്ച ശേഷം കടത്തി വിട്ടു.
ബി.കെ.യു. നേതാവ് യുദ്ധവീർ സിംഗ് സമരത്തിന് നേതൃത്വം നൽകി. യോഗേന്ദ്ര യാദവ് , ശിവകുമാർ കക്കാജി, ഹനൻമൊള്ള തുടങ്ങിയ പ്രധാനപ്പട്ട കർഷക നേതാക്കളെല്ലാം പ്രതിഷേധത്തിൽ പങ്കെടുത്തു.
സമരസ്ഥലത്തിന് ഇരുവശവും പൊലീസ് ബാരിക്കേഡുകൾ കൊണ്ട് അടച്ചു. മാദ്ധ്യമങ്ങൾക്കടക്കം പ്രവേശനം നിഷേധിച്ചു. സമരത്തെ പിന്തുണച്ചെത്തിയ കേരളത്തിലെ കോൺഗ്രസ്,ലീഗ്, ഇടത് എം.പിമാരെ പൊലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. എം.പിമാർ പ്രതിഷേധിച്ചതോടെ പ്രത്യേക വാഹനത്തിൽ ഇവരെ സമരസ്ഥലത്തെത്തിച്ചു. പാർലമെന്റിന് മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിലും എം.പിമാർ പ്രതിഷേധിച്ചു.
സമാധാനപരമായ ധർണ വൈകിട്ട് അഞ്ചിന് അവസാനിപ്പിച്ചു. ശേൽം കർഷകർ ബസുകളിൽ അതിർത്തിയിലെ സമരവേദിയിലേക്ക് മടങ്ങി. 13വരെ ഇത് തുടരും.
സമരം നിറുത്തി ചർച്ചയ്ക്ക് വരൂ: കൃഷി മന്ത്രി
സമരം നിറുത്തി ചർച്ചയ്ക്ക് വരണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.
എന്നാൽ കൃഷിമന്ത്രി ചർച്ചയ്ക്ക് തയാറാണെന്ന് ആവർത്തിച്ചാൽ പോരെന്നും വ്യക്തമായ അജണ്ട വേണമെന്നും കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |