മുംബയ്: ലോകപ്രശസ്ത കലാസംഘാടകനും മുംബയിലെ നാഷണൽ സെന്റർ ഫോർ ഫെർഫോമിംഗ് ആർട്സ് മുൻ പ്രോഗ്രാം ഓഫീസറുമായ സുഭാസ് ചന്ദ്രന് (89) ആദരാഞ്ജലി അർപ്പിച്ച് കലാലോകം. തൃശ്ശൂർ മുണ്ടത്തിക്കോട് കമലാലയത്തിലെ ചോഴൻകണ്ടത്ത് കൃഷ്ണൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ജവാഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ബോറിവ്ലി ഈസ്റ്റിലെ അഷ്ടവിനായക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ദഹിസർ ഈസ്റ്റിലെ അശോക്‌വൻ റെഗാലിയയിലായിരുന്നു താമസം.
ആകാശവാണിക്ക് രൂപം നൽകിയപ്പോൾ കുറച്ചുകാലം ആകാശവാണിയിലും പിന്നീട് മുംബയിൽ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് എന്ന സ്ഥാപനത്തിലും ജോലിചെയ്തു. 1999ൽ പ്രോഗ്രാം ഓഫീസറായാണ് വിരമിച്ചത്.
മുംബയ് സർവകലാശാല ഫൈൻ ആർട്സ് വിഭാഗത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, നളന്ദ ഡാൻസ് റിസർച്ച് സെന്റർ വൈസ് പ്രസിഡന്റ്, യുനെസ്‌കോ അന്താരാഷ്ട്ര മ്യൂസിക് കൗൺസിൽ അംഗം, ഫിലിപ്പൈൻസിലെ രമൺ മഗ്സസെ അവാർഡ് ഫൗണ്ടേഷൻ ഉപദേശകൻ, കൊച്ചി മുസിരിസ് ബിനാലെ ട്രസ്റ്റി, കേളി ആർട്ടിസ്റ്റിക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാലുപതിറ്റാണ്ടോളം ഭവൻസ് ജേണൽ ഉൾപ്പെടെ ലോക കലാമാസികകളിൽ അദ്ദേഹം എഴുതി. കലാ-സാംസ്കാരിക വിനിമയവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നടന്ന സെമിനാറുകളിൽ പങ്കെടുത്തു. മ്യൂണിക് ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ലോകപ്രശസ്ത സംവിധായകൻ പോളൻസ്‌കി സിനിമ നിർമിച്ചപ്പോൾ അതിന്റെ ഭാഗമായി.
ഭാര്യ: അമ്മു ചന്ദ്രൻ. മകൾ: തുളസി സുനിൽ (ടാറ്റ കൺസൽട്ടൻസി സർവീസ്). മരുമകൻ: സുനിൽ കൃഷ്ണൻകുട്ടി (യുണീക് ലോജിസ്റ്റിക്സ്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |