ന്യൂഡൽഹി: സി.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് കേന്ദ്രസർക്കാർ പുറത്താക്കിയ അലോക് വർമ്മയുടെയും ബന്ധുക്കളുടെയും ഫോണുകളും ചോർത്തിയെന്ന് ഓൺലൈൻ പോർട്ടൽ ദി വയർ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും സി.ബി.ഐ മുൻ സ്പെഷൽ ഡയറക്ടറുമായിരുന്ന രാകേഷ് അസ്താനയുമായുള്ള ഭിന്നതയെ തുടർന്ന് 2018 ഒക്ടോബറിൽ ഡയറക്ടർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ചോർത്തൽ തുടങ്ങിയത്. രാകേഷ് അസ്താന, മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ എ.കെ.ശർമ്മ എന്നിവരുടെ ഫോണുകളും ചോർത്തിയെന്നാണ് വിവരം.
അലോക് വർമ്മ, ഭാര്യ, മകൾ, മരുമകൻ എന്നിവർ ഉപയോഗിച്ചിരുന്ന ഫോൺ നമ്പരുകൾ അടക്കം കുടുംബവുമായി ബന്ധപ്പെട്ട എട്ടു നമ്പരുകൾ പെഗാസസ് സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്ത് നിരീക്ഷിച്ചിരുന്നവെന്ന് ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.
വർമ്മ 2019 ജനുവരി 11 ന് രാജിവയ്ക്കും വരെ ചോർത്തൽ തുടർന്നു. അലോക് വർമ്മയ്ക്കൊപ്പം അതേ ദിവസം തന്നെ പുറത്താക്കിയ അസ്താന നിലവിൽ സി.ആർ.പി.എഫ് മേധാവിയാണ്. എ.കെ. ശർമ്മ 2019 ജനുവരി വരെ സി.ബി.ഐയിൽ പ്രവർത്തിച്ചു. അസ്താനയ്ക്കെതിരെ അഴിമതി വിരുദ്ധ നിയമപ്രകാരം കേസെടുത്തത് വിവാദമായതിന് പിന്നാലെയാണ് ഒറ്റരാത്രികൊണ്ട് അലോക് വർമ്മയെ സി.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്.
ഇന്ത്യ അഭയം നൽകിയ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ സഹായികളുടെ ഫോണുകളും ചോർത്തിയെന്ന് ഓൺലൈൻ പോർട്ടൽ ദി വയർ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |