ന്യൂഡൽഹി: ദാമിനി എന്ന ബോളിവുഡ് സിനിമയിലെ നടൻ സണ്ണി ഡിയോളിന്റെ പ്രശസ്തമായ 'താരീഖ് പർ താരീഖ്' (തീയതികൾക്ക് പിന്നാലെ തീയതികൾ) എന്ന കോടതി സംഭാഷണം ബോളിവുഡ് സിനിമാ ആസ്വാദകർക്കിടയിൽ പരിചിതമാണ്. നീതി ലഭിക്കേണ്ട കോടതി തീയതികൾക്ക് പിറകെ തീയതികൾ മാറ്റിക്കുറിച്ച് നിരന്തരം വൈകിപ്പിക്കുകയാണെന്നായിരുന്നു സിനിമയിൽ കേസ് വിചാരണക്കിടെ സണ്ണി ഡിയോളിന്റെ പഞ്ച് ഡയലോഗ്.
യഥാർത്ഥ ജീവിതത്തിൽ ' ഇതേ ഡയലോഗ്' ഉപയോഗിച്ച യുവാവ് ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
കഴിഞ്ഞ 17ന് ഡൽഹിയിലെ കാർകർദൂമ കോടതിയിലെ 66-ാം നമ്പർ കോടതി മുറിയിലാണ് കൗതുകകരവും പരിതാപകരവുമായ സംഭവം അരങ്ങേറിയത്. 2016 മുതൽ തുടങ്ങിയ കോടതി നടപടികൾ വർഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വന്നതിൽ അരിശംപൂണ്ട ഡൽഹി സ്വദേശി രാകേഷ് എന്ന ഹർജിക്കാരൻ എഴുന്നേറ്റ് നിന്ന് 'താരീഖ് പർ താരീഖ്' എന്ന സിനിമാ ഡയലോഗ് ഉറക്കെ പറയുകയായിരുന്നു. അവിടെയും അരിശം തീരാതെ ജഡ്ജിയുടെ ചേംബറിൽ കയറി ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും ഇയാൾ തല്ലിത്തകർത്തു. ശേഷം സിനിമയിലെ പോലെ കൈയടി വാങ്ങി ഇറങ്ങിപോകാൻ യുവാവിനായില്ല.
കോടതി ജീവനക്കാർ പൊലീസിനെ വിളിക്കുകയും ഇയാളെ പിടികൂടി മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കി ജുഡിഷ്യൽ കസ്റ്റഡിയിൽ വിടുകയുമാണുണ്ടായത്. സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തുക ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുക തുടങ്ങി വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |