കൊലപാതക്കേസ് പ്രതിയെ സംരക്ഷിക്കുന്നുവെന്ന ആരോപണത്തിൽ മദ്ധ്യപ്രദേശിന് വിമർശനം
ന്യൂഡൽഹി: രാജ്യത്ത് പണക്കാർക്കും സാധാരണക്കാർക്കും വ്യത്യസ്ത നിയമ സംവിധാനം സാദ്ധ്യമല്ലെന്ന് സുപ്രീം കോടതി. സമാന്തരമായ നിയമ സംവിധാനങ്ങൾ ഉണ്ടാകുന്നത് നിയമവ്യവസ്ഥ ഇല്ലാതാക്കും എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നിയമ സംവിധാനങ്ങളോട് ഉള്ള വിശ്വാസ്യത നിലനിറുത്തണമെങ്കിൽ കീഴ്‌ക്കോടതികളുടെയും ഉയർന്ന നിയമസംവിധാനങ്ങളുടെയും സർക്കാരുകളുടെയും സാമ്രാജ്യത്വ മനഃസ്ഥിതി മാറണമെന്നും കോടതി ചൂണ്ടിക്കാട്ടി.
മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതക കേസിലെ പ്രതി ഗോപാൽ സിംഗിന്റെ ജാമ്യം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ഗോപാൽ സിംഗ് ബി.എസ് പി എം.എൽ.എയുടെ ഭർത്താവാണ്. സിംഗിനെ സംരക്ഷിക്കാൻ മദ്ധ്യപ്രദേശ് സർക്കാരും പൊലീസും ശ്രമിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കി.
ബാഹ്യ ഇടപടലുകളിൽ നിന്ന് കീഴ്‌ക്കോടതികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഭയാനകമായ സാഹചര്യങ്ങളിലാണ് പലപ്പോഴും കീഴ്‌ക്കോടതികൾ പ്രവർത്തിക്കുന്നത്. ദേവേന്ദ്ര ചൗരസ്യയുടെ കൊലപാതകക്കേസിൽ വാദം കേട്ട വിചാരണ കോടതി ജഡ്ജി തനിക്ക് ഭീഷണി ഉണ്ടെന്ന് ആരോപിച്ചിരുന്നു. ഇത് പോലും കണക്കിലെടുക്കാതെയാണ് മദ്ധ്യപ്രദേശ് ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി. പ്രതികളെ സംരക്ഷിക്കാനുള്ള സർക്കാർ സംവിധാനങ്ങളുടെ ശ്രമം ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഗോവിന്ദ് സിംഗിനെ ഉടൻ കസ്റ്റഡിയിലെടുക്കാൻ സുപ്രീംകോടതി നിദേശിച്ചു. ഭീഷണി സംബന്ധിച്ചുള്ള വിചാരണക്കോടതി ജഡ്ജിയുടെ പരാതി പരിശോധിക്കാൻ മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |