ജമ്മു കാശ്മീരിൽ ഭീകരാക്രമണ ശ്രമം തകർത്ത് സുരക്ഷാ സേന
ശ്രീനഗർ: ജമ്മുകാശ്മീരിൽ ഭീകരാക്രമണം ഉന്നമിട്ട് അതിർത്തിയിലെ കനാചക്ക് മേഖലയിൽ അഞ്ചു കിലോ വരുന്ന മാരക ബോംബുമായി എത്തിയ പാക് ഡ്രോൺ സുരക്ഷാ സേന വെടിവച്ചിട്ടു. ഭീകരർ ഉപയോഗിക്കുന്ന ഐ. ഇ. ഡി ഇനത്തിലുള്ള ബോംബാണ് ഡ്രോണിൽ ഘടിപ്പിച്ചിരുന്നത്. സേന ഇത് നിർവീര്യമാക്കി.
10 -12 കിലോ വരെ ബോംബുമായി 20 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള ഡ്രോൺ പാക് ഭീകരഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദ് അയച്ചതാണെന്ന് കരുതുന്നു. ജമ്മു വ്യോമത്താവളത്തിൽ ആക്രമണം നടത്തിയ ഡ്രോണിന് സമാനമാണിതെന്ന് ജമ്മുകാശ്മീർ എ.ഡി.ജി.പി മുകേഷ് സിംഗ് പറഞ്ഞു. ആറ് റോട്ടോറുകൾ ഉള്ള ഹെക്സാകോപ്റ്റർ ഇനത്തിലുള്ള ഡ്രോൺ പാക് അതിർത്തി കടന്നാണ് വന്നത്. ചൈന, തായ്‌വാൻ, ഹോങ്കോംഗ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കളുപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം.
സേനയുടെ ഡ്രോൺ പ്രതിരോധ നിരീക്ഷണത്തിനിടെ ഇന്നലെ പുലർച്ചെയാണ് ജി. പി. എസ് നിയന്ത്രിത ഡ്രോൺ ശ്രദ്ധയിൽപ്പെട്ടത്. വെടിവച്ചിട്ട ശേഷം നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബുധനാഴ്ച ജമ്മു കാശ്മീരിലെ സത്വാരി പ്രദേശത്തും സമാനമായ ഡ്രോൺ കണ്ടെത്തിയിരുന്നു. അതിർത്തി കടന്ന് 7-8 കിലോമീറ്റർ ഉള്ളിലേക്ക് ഡ്രോൺ സഞ്ചരിച്ചെന്നും സിംഗ് വ്യക്തമാക്കി.
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ വാർഷികമായി ആഗസ്റ്റ് അഞ്ചിനോ സ്വാതന്ത്ര്യദിനത്തിലോ രാജ്യത്ത് ഭീകരാക്രമണത്തിന് സാദ്ധ്യത ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |