ന്യൂഡൽഹി: എ.ജി.ആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ) കുടിശിക വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി. ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൽ.എൻ. റാവു, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. കുടിശിക വീണ്ടും കണക്കാക്കണമെന്നതടക്കം ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും തള്ളുകയാണെന്ന് ജസ്റ്റിസ് റാവു വ്യക്തമാക്കി. കുടിശിക കുറയ്ക്കാനുള്ള സാദ്ധ്യതയാണ് സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ഇല്ലാതായത്.
ടെലികോം കമ്പനികൾക്ക് മേൽ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ചുമത്തുന്ന സ്‌പെക്ട്രം യൂസേജ് ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്നതാണ് എ.ജി.ആർ 2005 മുതൽ കമ്പനികൾ കുടിശിക വരുത്തി. ഇതോടെ കുടിശിക നൽകുന്നതിന് കഴിഞ്ഞ സെപ്തംബറിൽ സുപ്രീംകോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടും കോടതിയെ സമീപിച്ചത്.
കണക്കുകളിൽ പിശകുകളുണ്ടാകാമെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വോഡാഫോൺ ഐഡിയയാണ് പ്രധാനമായും രംഗത്തുവന്നത്. എ.ജി.ആർ കുടിശിക വിഷയത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തിൽ തർക്കം ഉന്നയിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ ടെലികോം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. വിവിധ കമ്പനികൾ ഈയിനത്തിൽ 1.6 ലക്ഷം കോടി രൂപയാണ് കുടിശികയായി നൽകാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |