ന്യൂഡൽഹി: കൊവിഡ് കാലത്ത് ഡൽഹിയിൽ പടക്കം നിരോധിച്ച ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. കൊവിഡിന് ശേഷം വായു മലിനീകരണം കുറഞ്ഞാൽ നിരോധനത്തിൽ ഇളവ് വരുത്തണമോ എന്ന കാര്യം സർക്കാരിന് തീരുമാനിക്കാമെന്നും കോടതി നിരീക്ഷിച്ചു.
പടക്കം ഡൽഹിയിൽ ഉണ്ടാക്കുന്ന മലിനീകരണം അറിയാൻ ഐ.ഐ.ടി റിപ്പോർട്ടുകളുടെ ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
ദീപാവലി സമയത്ത് ഡൽഹിയിൽ താമസിക്കുന്ന ഏതൊരു വ്യക്തിയോട് ചോദിച്ചാലും മലിനീകരണത്തിന്റെ വ്യാപ്തി മനസിലാകുമെന്നും കോടതി വ്യക്തമാക്കി.
ഏറ്റവുമധികം വായു മലിനീകരണം ഉണ്ടാക്കുന്ന 15 ഘടകങ്ങളിൽ പടക്കം പൊട്ടിക്കൽ ഇല്ലെന്ന അഭിഭാഷകന്റെ വാദത്തെത്തുടർന്നാണ് കോടതിയുടെ പരാമർശം. പടക്കത്തിന്റെ നിർമ്മാണമോ, വിൽപ്പനയോ ഹരിത ട്രിബ്യുണൽ നിരോധിച്ചിട്ടില്ല എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
വായു മലിനീകരണം രൂക്ഷമായ മേഖലകളിൽ മാത്രമാണ് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഉള്ളതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |