ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചെത്തി. ട്രാക്ടർ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു.
ഇന്നലെ രാവിലെ എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാണ് രാഹുൽ ട്രാക്ടറിൽ യാത്ര പുറപ്പെട്ടത്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജെവാല, യൂത്ത് കോൺഗ്രസ് നേതാവ് ശ്രീനിവാസ് ബി.വി. എന്നിവരും പഞ്ചാബിൽ നിന്നുള്ള കർഷരും ട്രാക്ടറിൽ ഒപ്പമുണ്ടായിരുന്നു. കർഷകരുടെ ശബ്ദം അടിച്ചമർത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിലും പാർലമെന്റിൽ ചർച്ചയ്ക്ക് അവസരം നൽകാത്തതിലും പ്രതിഷേധിച്ചാണ് നടപടിയെന്ന് രാഹുൽ പറഞ്ഞു. ഏതാനും വ്യവസായികളെ സഹായിക്കാൻ കൊണ്ടുവന്ന നിയമങ്ങൾ പിൻവലിച്ചേ മതിയാകൂ. കർഷകർ തൃപ്‌താരാണെന്ന് പറയുന്ന സർക്കാർ സമരക്കാരെ ഭീകരരെന്നാണ് വിളിക്കുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
രാഹുലും കെ.സി. വേണുഗോപാലും പാർലമെന്റിനുള്ളിലേക്ക് കയറിയ ശേഷമാണ് പൊലീസ് നടപടിയെടുത്തത്. രൺദീപ് സുർജെവാലയെയും ശ്രീനിവാസിനെയും കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |