ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വയറായ പെഗസസ് ഉപയോഗിച്ചുള്ള ഫോൺ ചോർത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ബി. ലോകുർ എന്നിവരടങ്ങിയ കമ്മിഷനാണ് അന്വേഷിക്കുക. ഫോൺചോർത്തൽ വിവാദം ഒരാഴ്ച പിന്നിടവെ, ആദ്യമായാണ് ഒരു സർക്കാർ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നത്. ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
കഴിഞ്ഞ ബംഗാൾ തെരഞ്ഞെടുപ്പിനടെ മമതയുടെ അനന്തരവനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജിയുടെ ഫോൺ ചോർത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പശ്ചിമബംഗാൾ അഡി. ചീഫ് സെക്രട്ടറി ബി.പി. ഗോപാലിക ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. പെഗസസിലൂടെ രാജ്യത്തെ സാധാരണക്കാരും ജുഡിഷ്യറിയും ഒരുപോലെ നിരീക്ഷണത്തിലാണ്.
സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ, മാദ്ധ്യമപ്രവർത്തകർ,നിയമജ്ഞർ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ളവർ 2017 മുതൽ നിരീക്ഷണത്തിലാണ്. ഇത് സുരക്ഷാ വീഴ്ചയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
അന്വേഷണ കമ്മിഷന്റെ കർത്തവ്യങ്ങൾ
ഫോൺചോർത്തൽ വിവാദത്തിൽ വസ്തുതയുണ്ടോ?
ഉണ്ടെങ്കിൽ ഇതിന് ഉപയോഗിച്ച സ്പൈവെയർ ഏത്?
ഫോൺ ചോർത്തലിന് പിന്നിലെ ലക്ഷ്യം?
പിന്നിൽ പ്രവർത്തിച്ച ശക്തിയേത്?
സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര സർക്കാർ അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.അതിനാൽ പശ്ചിമബംഗാൾ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്നു. ഈ മാതൃക മറ്റുള്ളവരും സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
- മമത ബാനർജി, മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |