ന്യൂഡൽഹി: 22-ാം കാർഗിൽ വിജയ ദിനത്തിൽ വീരമൃത്യുവരിച്ച 527 ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം. ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
അവരുടെ ത്യാഗങ്ങളും വീര്യവും നാം ഓർക്കുന്നു. രാജ്യത്തെ സംരക്ഷിക്കുന്നതിന് കാർഗിലിൽ ജീവൻ ത്വജിച്ച എല്ലാവർക്കും കാർഗിൽ വിജയ് ദിനത്തിൽ ആദരാഞ്ജലി അർപ്പിക്കുന്നു. അവരുടെ ധൈര്യം നമ്മെ പ്രചോദിപ്പിക്കുന്നു - മോദി ട്വീറ്റ് ചെയ്തു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുള്ള യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ലഡാക്ക് ലഫ്. ഗവർണർ ആർ.കെ. മാഥൂർ, ലഡാക്ക് എം.പി ജെ.ടി.നംഗ്യാൽ എന്നിവർ കാർഗിൽ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം അർപ്പിച്ചു.
ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി അജയ് ഭട്ട്, കരസേന മേധാവി ജനറൽ എം.എം. നരവനെ, വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയ, നാവിക സേന ഉപമേധാവി വൈസ് അഡ്മിറൽ ജി. അശോക് കുമാർ, സി.ഐ.എസ്.സി വൈസ് അഡ്മിറൽ അതുൽ ജെയ്ൻ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. ധീരരായ സൈനികർ നടത്തിയ ത്യാഗം രാഷ്ട്രം ഒരിക്കലും മറക്കില്ലെന്നും അവരുടെ ധൈര്യത്തിന് എല്ലായ്‌പ്പോഴും കടപ്പെട്ടിരിക്കുമെന്നും ആ ധീരത നാം പിന്തുടരുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
കാർഗിൽ രക്തസാക്ഷികൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ ദിവസത്തിൽ പങ്കുചേരുന്നതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചു. ത്രിവർണ പതാക കാക്കാൻ കാർഗിലിൽ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അടക്കമുള്ള നേതാക്കൾ വിജയ് ദിവസത്തെ അനുസ്മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |