ന്യൂഡൽഹി: കൊവിഡ് രോഗികൾക്കായുള്ള ഫാബി ഫ്ളൂ മരുന്ന് അനധികൃതമായി സംഭരിച്ച് പൂഴ്ത്തിവച്ച കേസിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. തനിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഡൽഹി ഹൈക്കോടതി വിധിയ്ക്കെതിരെ ക്രിക്കറ്റ് താരവും ബി.ജെ.പി. എം.പിയുമായ ഗൗതം ഗംഭീർ നൽകിയ അപ്പീലിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഗൗതത്തിനെ രൂക്ഷമായി വിമർശിച്ചു.
“ഞങ്ങളും പത്രം വായിക്കാറുണ്ട്.കൊവിഡ് രണ്ടാം തരംഗ കാലത്ത് മരുന്നിനായി ജനങ്ങൾ പരക്കം പായുമ്പോൾ ഇതാ പെട്ടെന്നൊരാൾ മരുന്ന് വിതരണം ആരംഭിക്കുന്നു. വ്യക്തികൾക്ക് മരുന്ന് വിതരണം ചെയ്യാൻ അധികാരമില്ല. സാധാരണക്കാരുടെ വേദന ഞങ്ങൾ കണ്ടറിഞ്ഞതാണ്. കേസിൽ കൂടുതൽ വാദത്തിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്നും' ഇന്നലെ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
പൊതുജനങ്ങൾക്ക് സഹായം ചെയ്യാനാണ് ശ്രമിച്ചതെന്ന് ഫൗണ്ടേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കൗലാഷ് വാസുദേവ് വാദിച്ചെങ്കിലും കോടതി കേൾക്കാൻ തയാറായില്ല. ഹർജിക്കാരൻ ഡൽഹി ഹൈക്കോടതിയിലെ നിലവിലെ നടപടിക്രമങ്ങളിൽ സഹകരിക്കണമെന്നും എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഹൈക്കോടതിയിൽ അറിയിക്കണമെന്നും ഉത്തരവിട്ടു.ഒപ്പം ഹർജി പിൻവലിക്കാനുള്ള അനുമതിയും നൽകി. ഇതോടെ ഫൗണ്ടേഷൻ ഹർജി പിൻവലിച്ചു.
രണ്ടാം കൊവിഡ് തരംഗകാലത്ത് കൊവിഡ് രോഗികൾക്കായുള്ള ഫാബി ഫ്ളൂ മരുന്ന് അനധികൃതമായി സംഭരിച്ച് പൂഴ്ത്തിവച്ച കേസിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഫൗണ്ടേഷനെതിരെ അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |