ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ രാജ്യസഭയിലും ലോക്‌സഭയിലും നടപടികൾ തടസപ്പെട്ടു. ബഹളത്തെ തുടർന്ന് പലതവണ നിറുത്തിവച്ച ശേഷം ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ പ്രതിപക്ഷവുമായി സമവായമുണ്ടാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി.
രാവിലെ ഇരുസഭകളിലും കഴിഞ്ഞ ദിവസങ്ങളിലേത് പോലെ പ്രതിപക്ഷാംഗങ്ങൾ പ്ളക്കാർഡുകളുമേന്തി നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. തുടർന്ന് രാജ്യസഭ 12മണിവരെയും ലോക്‌സഭ രണ്ടുമണിവരെയും നിറുത്തിവച്ചു. പിന്നീട് ലോക്‌സഭ രണ്ടുതവണയും രാജ്യസഭ മൂന്നുതവണയും കൂടി നിറുത്തിവയ്ക്കേണ്ടി വന്നു. ബഹളം തുടർന്നതോടെ ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതിപക്ഷ ബഹളം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി, വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ ലോക്‌സഭാ സ്പീക്കർ ഓംബിർളയുമായി ചർച്ച നടത്തി.
ബഹളത്തിനിടയിലും ലോക്സഭയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സംരഭത്വ, മാനേജ്മെന്റ് ബിൽ, ഫാക്ടറിംഗ് റെഗുലേഷൻ ഭേദഗതി ബിൽ എന്നിവ പാസാക്കി. ഇൻസോൾവൻസി, പാപ്പരത്ത കോഡ് ഭേദഗതി ഓർഡിനൻസിന് പകരമുള്ള ബിൽ കോർപറേറ്റ്കാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു.
നടപടികൾ തുടങ്ങും മുമ്പ് കാർഗിലിൽ രക്തസാക്ഷികളായ സൈനികർക്ക് ഇരുസഭകളിലും ആദരമർപ്പിച്ചിരുന്നു. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധവും അരങ്ങേറി. ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ഇന്നു ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |