പ്രതിപക്ഷ അംഗങ്ങളെ വിമർശിച്ചു
ന്യൂഡൽഹി: ബുധനാഴ്ച ലോക്‌സഭയിൽ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധത്തിനിടെ കടലാസ് കീറിയെറിഞ്ഞ സംഭവം അത്യധികം വേദനിപ്പിച്ചെന്നും അത്തരം നടപടികൾ സഭയുടെ അന്തസിനും ജനാധിപത്യ പാരമ്പര്യത്തിനും ചേർന്നതല്ലെന്നും സ്പീക്കർ ഓം ബിർള പറഞ്ഞു.
'ബുധനാഴ്ച പ്രതിപക്ഷ എം.പിമാർ കടലാസ് കീറിയെറിഞ്ഞ സംഭവം സഭയുടെ അന്തസിന് നിരക്കാത്തതും നിർഭാഗ്യകരവുമാണ്. അംഗങ്ങളുടെ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങൾ ഉണ്ടാകാൻ പാടില്ല. ആവർത്തിച്ചാൽ നടപടിയുണ്ടാകും.' - സ്പീക്കർ വ്യക്തമാക്കി.
' എല്ലാ അംഗങ്ങൾക്കും തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മതിയായ സമയവും അർഹമായ പ്രാധാന്യവും നൽകുകയെന്നത് തന്റെ ഉത്തരവാദിത്വമാണ്. പ്രശ്നങ്ങളും പരാതികളും ചേംബറിൽ വന്ന് അറിയിച്ചാൽ പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ആദരിക്കാൻ അംഗങ്ങൾക്ക് ബാദ്ധ്യതയുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധിയായ എം.പി, അവരുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും നിറവേറ്റേണ്ടതുണ്ടെന്നും' ഇന്നലെ രാവിലെ 11മണിക്ക് സഭ ചേർന്നയുടൻ സ്പീക്കർ പറഞ്ഞു.
എന്നാൽ സ്പീക്കറുടെ പ്രസംഗം അവസാനിച്ചയുടൻ പ്രതിപക്ഷം പെഗസസ് വിഷയങ്ങളും മറ്റും ഉയർത്തി പ്രതിഷേധം തുടങ്ങി. സഭ അര മണിക്കൂർ നിറുത്തിവച്ചു. പിന്നീട് രണ്ടുതവണ സമ്മേളിച്ചപ്പോഴും ബഹളം തുടർന്നപ്പോൾ സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ബഹളത്തിനിടയിൽ എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ ഭേദഗതി ബില്ലും ഉൾനാടൻ ജലഗതാഗത യാനം ബില്ലും ലോക്‌സഭ ചർച്ച കൂടാതെ പാസാക്കി. രാജ്യസഭയിലും പ്രതിപക്ഷ ബഹളം പതിവുപോലെ തുടർന്നു. ബഹളത്തിനിടെ ഫാക്ടറിംഗ് റെഗുലേഷൻ ഭേദഗതി ബിൽ പാസാക്കി. നാളികേര വികസനബോർഡിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ബിൽ സഭയിൽ അവതരിപ്പിച്ചു.
രാഹുലിന് പക്വതയില്ലെന്ന് കേന്ദ്രമന്ത്രി
പാർലമെന്റിലെ ബഹളത്തിന് ശമനമുണ്ടാക്കാൻ കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയും രാജ്യസഭയിലെ ബി.ജെ.പി നേതാവ് പിയൂഷ് ഗോയലും പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പെഗസസ് വലിയ വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ആയിരക്കണക്കിന് ആളുകളുടെ ഫോണുകൾ ചോർത്താനാകില്ലെന്നും പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് പക്വതയില്ലെന്നും അദ്ദേഹം പറയുന്നത് എന്താണെന്ന് മനസിലാകുന്നില്ല. പ്രതിഷേധം അവസാനിപ്പിക്കാൻ വ്യക്തിപരമായി അഭ്യർത്ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ലെന്ന് പ്രഹ്ളാദ് ജോഷി പറഞ്ഞു.
പെഗസസ്, കർഷക സമരം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്താമെന്ന ഉറപ്പില്ലാതെ പ്രതിഷേധം അവസാനിപ്പിക്കാനാകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |