ആക്രമണം പ്രഭാത സവാരിക്കിടെ
പിന്നിൽ കൽക്കരി മാഫിയയെന്ന് ആരോപണം
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ പ്രഭാത സവാരിക്കിടെ അഡിഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓട്ടോറിക്ഷ ഇടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. ഓട്ടോറിക്ഷ ബോധപൂർവം ജഡ്ജിയെ പിന്നിൽ നിന്ന് ഇടിച്ചിടുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. കൽക്കരി മാഫിയയാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണമുണ്ട്.
ഓട്ടോ ഡ്രൈവറെയും രണ്ട് സഹായികളെയും സമീപജില്ലയായ ഗിരിധിൽ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ധൻബാദ് ജില്ലാ കോടതിക്ക് സമീപമാണ് സംഭവം. റോഡിന് ഇടതുവശം ചേർന്ന് ജോഗിംഗ് നടത്തിയ ജഡ്ജിയുടെ പിന്നിലൂടെ ഓട്ടോറിക്ഷ വരുന്നതും അദ്ദേഹത്തെ ഇടിച്ചിടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. റോഡിന്റെ മദ്ധ്യത്തുകൂടി വന്ന ഓട്ടോറിക്ഷ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നിട്ടും ഇടതുവശത്തേക്ക് നീങ്ങി ജഡ്ജിയെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോവുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്ന് ഏറെനേരം റോഡരികിൽ കിടന്ന അദ്ദേഹത്തെ വഴിയാത്രക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചത് ജഡ്ജിയാണെന്ന് മണിക്കൂറുകളോളം തിരിച്ചറിഞ്ഞില്ല. ഏഴു മണിയായിട്ടും അദ്ദേഹം വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. പൊലീസിന്റെ അന്വേഷണത്തിലാണ് ആശുപത്രിയിൽ മൃതദേഹം കണ്ടെത്തിയതും തിരിച്ചറിഞ്ഞതും.
ഗിരിധിൽ നിന്ന് ബുധനാഴ്ച പുലർച്ചെ മോഷ്ടിച്ച ഓട്ടോറിക്ഷയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഓട്ടോയുടെ ഉടമയെ തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഹസാരിബാഗിലെ വസതിയിലെത്തിച്ച് സംസ്കരിച്ചു. കൽക്കരി ഖനികളുടെ സാമ്രാജ്യമായ ധൻബാദിൽ ജഡ്ജിയെ കൊലപ്പെടുത്തിയതിന് പിന്നിൽ കൽക്കരി മാഫിയയാണെന്ന് ആരോപണമുണ്ട്. അടുത്തിടെ ഒരു കേസിൽ ഗുണ്ടാസംഘങ്ങൾക്കെതിരെ ജഡ്ജി വിധി പ്രസ്താവിച്ചിരുന്നു. ഉന്നതബന്ധമുള്ള രണ്ട് കൊലപാതകക്കേസുകളിൽ വാദം കേൾക്കുകയായിരുന്നു ഉത്തം ആനന്ദ്.
ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സി.ബി.ഐ. അന്വേഷിക്കണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ജാർഖണ്ഡ് ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നുംസുപ്രീംകോടതി അനിവാര്യമായി ഇടപെടേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |