ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ പിൻവലിച്ചു
ന്യൂഡൽഹി: ഫലപ്രാപ്തി വർദ്ധിക്കുമോ എന്നറിയാൻ കൊവിഡ് വാക്സിനുകൾ സംയോജിപ്പിച്ച് പരീക്ഷണം നടത്താൻ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ.) വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തു.
മിശ്രിതഡോസുകളെക്കുറിച്ച് പഠനം നടത്താൻ അനുമതി തേടി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നൽകിയ അപേക്ഷ അംഗീകരിച്ചുകൊണ്ടാണിത്.
രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഷീൽഡും കൊവാക്‌സിനും സംയോജിപ്പിച്ച് പരീക്ഷിക്കുവാനാണ് കഴിഞ്ഞ ദിവസംചേർന്ന പാനൽ നിർദ്ദേശിച്ചത്. ഒപ്പം ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ, നേസൽ വാക്‌സിൻ എന്നിവ മിശ്രിതമാക്കാനും ശുപാർശ ചെയ്തിട്ടുണ്ട്.
അഞ്ച് മുതൽ 17 വയസ് പ്രായമുള്ള കുട്ടികളിൽ ബയോളജിക്കൽ ഇ- വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനും പാനൽ അനുമതി നൽകി. 18 വയസിന് മുകളിലുള്ളവരിൽ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങളും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്താൻ അനുമതി തേടിയിരുന്ന സിംഗിൾ ഡോസ് കൊവിഡ് വാക്സിനായ ജോൺസൺ ആൻഡ് ജോൺസണിന്റെ അപേക്ഷ വിദഗ്ദ്ധ സമിതി ചർച്ചയ്‌ക്കെടുത്തെങ്കിലും തങ്ങളുടെ പ്രപ്പോസൽ പിൻവലിക്കുന്നതായി കമ്പനി അറിയിച്ചതിനെത്തുടർന്ന് തുടർ നടപടികൾ സി.ഡി.എസ്.സി.ഒ നിറുത്തിവച്ചു.
44,230 പുതിയ രോഗികൾ, 555 പേർ മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത് 44,230പേർക്ക്. 2.44 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 555പേർ മരിച്ചു. മരണ നിരക്ക് കൂടുതൽ മഹാരാഷ്ട്രയിലാണ്. കേരളമാണ് രണ്ടാമത്. 16 സംസ്ഥാന,കേന്ദ്ര ഭരണ പ്രദേശങ്ങളിലായി ഒറ്റ കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തില്ല. 42,360പേർ സുഖം പ്രാപിച്ചു. രാജ്യത്താകെ ഇതുവരെ 3,07,43,972പേരാണ് കൊവിഡ് മുക്തരായത്. 97.38 ശതമാനമാണ് ദേശീയരോഗമുക്തി നിരക്ക്. ചികിത്സയിലുള്ളവരുടെ എണ്ണം 4,05,155 ആയി. കേരളത്തിലെ എണ്ണം ഉയർന്നതാണ് ദേശീയ തലത്തിലും നിരക്ക് ഉയരാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |