ന്യൂഡൽഹി: ജമ്മുകാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാർ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ ഗൂഢാലോചനയിലും ആസൂത്രണത്തിലും മുഖ്യപങ്കാളിയായിരുന്ന ജയ്‌ഷെ ഭീകരൻ മുഹമ്മദ് ഇസ്മയിൽ അൽവി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇന്നലെ രാവിലെ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മൗലാന മസൂദ് അഷറിന്റെ അനന്തരവനാണ്. അബു സയ്ഫുള്ള, ഫൗജി ഭായ് തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. പാകിസ്ഥാനിലെ ബഹാവൽപൂർ കൊസാർ കോളനി സ്വദേശിയാണ്.
പുൽവാമ ജില്ലയിലെ അവന്തിപൂരിൽ ദച്ചിഗാം വനമേഖലയിൽ രണ്ടുഭീകരർ ഒളിച്ചിരിക്കുന്നതായി സേനയ്‌ക്ക് വിവരം ലഭിച്ചിരുന്നു. തിരിച്ചിലിനിടെ സേനയ്ക്കു നേരെ വെടിവച്ച ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. എ.കെ 47 തോക്കുകളും, എം.4 റൈഫിൾ, ഗ്ളോക്ക് പിസ്റ്റൾ തുടങ്ങിയവയും പിടിച്ചെടുത്തു.
2017ൽ ജമ്മുകാശ്‌മീരിൽ നുഴഞ്ഞു കയറിയ അൽവി പുൽവാമ, അനന്ത്നാഗ് ജില്ലകളിൽ ഭീകരപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു. പുൽവാമ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതിയാണ്. 14 കേസുകളിൽ പ്രതിയാണെന്ന് ജമ്മുകാശ്മീർ പൊലീസ് പറഞ്ഞു.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റിയ ചാവേർ ഭീകരൻ ആദിൽ അഹമ്മദ് ദാറിന് പരിശീലനം നൽകിയത് അൽവിയാണ്.
സ്ഫോടന വിദഗ്ദ്ധൻ
അഫ്ഗാനിൽ താലിബാനിൽ നിന്ന് പരിശീലനം നേടി അവിടെ അഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുത്തു
വാഹനങ്ങളിൽ സ്ഫോടനം നടത്താനുള്ള ബോംബ് (ഐ.ഇ.ഡി) നിർമ്മിക്കുന്നതിൽ വിദഗ്ദ്ധൻ
ജമ്മുകാശ്‌മീരിൽ പ്രദേശവാസികളെ ഭീകരാക്രമണത്തിനായി റിക്രൂട്ട് ചെയ്ത് പരിശീലനം നൽകി
ജമ്മുകാശ്മീരിൽ യുവാക്കളെ ഉപയോഗിച്ച് സേനയെ കല്ലെറിയുന്നത് ഇയാളുടെ ബുദ്ധിയാണ്
2020 മാർച്ചിൽ ബദ്ഗാമിൽ സുരക്ഷാസേന വളഞ്ഞെങ്കിലും രക്ഷപ്പെട്ടു
പുൽവാമയിൽ മറ്റൊരു ഭീകരനായ സമീർ അഹമ്മദുമായി ചേർന്നാണ് പ്രവർത്തിച്ചിരുന്നത്
ദക്ഷിണ കാശ്‌മീരിലെ ജയ്ഷെ കമാൻഡറായി സ്വയം അവരോധിച്ചു
പുൽവാമയും ബലാകോട്ടും
2019 ഫെബ്രുവരി 14ന് ജമ്മുകാശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിൽ അദിൽ അഹമ്മദ് ദാർ എന്ന ചാവേർ ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചു കയറ്റി
40 ജവാന്മാർ വീരമൃത്യു വരിച്ചു. ഭീകരൻ ദാറും കൊല്ലപ്പെട്ടു. (അന്ന് അയാൾക്കൊപ്പം താമസിച്ചിരുന്ന ഭീകരനാണ് ഇസ്‌മൽ അൽവി)
ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു. പാക് ഭീകരൻ ഖ്വാറി യാസിർ ആയിരുന്നു പുൽവാമ ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രം. അയാളെ കഴിഞ്ഞ വർഷം ജനുവരി 25ന് സൈന്യം വധിച്ചു
2019 ഫെബ്രുവരി 26 ന് ഇന്ത്യ പുൽവാമ ആക്രമണത്തിന് പകരം വീട്ടി. പാകിസ്ഥാനിലെ ബലാകോട്ടിലെ ഭീകരകേന്ദ്രം ഇന്ത്യൻ പോർവിമാനങ്ങൾ ആക്രമിച്ചു തരിപ്പണമാക്കി
അടുത്ത ദിവസം തിരിച്ചടിക്കാൻ ശ്രമിച്ച പാക് പോർവിമാനങ്ങളെ ഇന്ത്യൻ വ്യോമ സേന തുരത്തി. പാകിസ്ഥാന്റെ എഫ് - 16 പോർ വിമാനം ഇന്ത്യ വെടിവച്ചിട്ടു
ഇന്ത്യയുടെ മിഗ് 21 വിമാനം പാക് മിസൈൽ ഏറ്റ് വീണു. പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാക് തടങ്കലിലായി. രണ്ട് ദിവസത്തിന് ശേഷം മോചിപ്പിച്ചു. വീരചക്രം നൽകി രാജ്യം ആദരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |