ന്യൂഡൽഹി: കേരളം അടക്കം കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന 10 സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ കർശന നിയന്ത്രണവും സജീവ നിരീക്ഷണവും നടത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
രോഗവ്യാപനം തീവ്രമായ കേരള, മഹാരാഷ്‌ട്ര, കർണാടക, തമിഴ്‌നാട്, ഒഡിഷ, അസാം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളിൽ 10ശതമാനത്തിൽ കൂടുതൽ ടി.പി.ആർ ഉള്ള എല്ലാ ജില്ലകളിലും രോഗവ്യാപനം തടയാൻ ആൾക്കൂട്ടം തടയണം. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അലസതയുണ്ടായാൽ ഈ ജില്ലകളിൽ സ്ഥിതി വഷളാകുമെന്ന് യോഗം വിലയിരുത്തി.
ഐസോലേഷനിലുള്ളവർ മറ്റുള്ളവരുമായി ഇടപഴകി രോഗവ്യാപനം ഉണ്ടാകുന്നത് ഒഴിവാക്കണം.
45-60നും പ്രായക്കാരിൽ വാക്സിനേഷൻ വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. അനിവാര്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും ജനക്കൂട്ടത്തിന്റെ എല്ലാ വലിയ ഒത്തുചേരലുകളും നിരുത്സാഹപ്പെടുത്താനും ആരോഗ്യസെക്രട്ടറി സംസ്ഥാന അധികാരികളോട് നിർദ്ദേശിച്ചു.
കേസുകളുടെ രൂപരേഖയും സമ്പർക്കവും അടിസ്ഥാനമാക്കിയും കണ്ടെയ്ൻമെന്റ് സോണുകൾ നിർവചിക്കണം. കുട്ടികളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ആരോഗ്യ പശ്ചാത്തലസൗകര്യങ്ങൾ വർദ്ധിപ്പിക്കണം. ഐ.സി.എം.ആർ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് മരണം റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |