ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളികളായ കാല ജാത്തേഡിയെയും റിവോൾവർ റാണി എന്നറിയപ്പെടുന്ന അനുരാധ ചൗധരിയെയും പൊലീസ് സംഘം പിടികൂടിയത് 12 സംസ്ഥാനങ്ങളിലൂടെ നീണ്ട അന്വേഷണത്തിനൊടുവിൽ.
അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള കാല ജാത്തേഡിയ്ക്ക് ആറുലക്ഷം രൂപയാണ് പൊലീസ് വിലയിട്ടത്.
ഫെബ്രുവരിയിൽ ഹരിയാന പൊലീസിന്റെ പിടിയിലായെങ്കിലും ജാത്തേഡി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനുശേഷം വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് പിടിയിലായത്.
മാഡം മിൻസ്, രാജസ്ഥാനിലെ റിവോൾവർ റാണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അനുരാധ ചൗധരിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2017ൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രാജസ്ഥാനിലെ ഗുണ്ടാത്തലവൻ ആനന്ദ് പാലിന്റെ അടുത്ത കൂട്ടാളി കൂടിയാണ് അനുരാധ.
ഇരകളെ വിരട്ടാനായി എ.കെ.47 തോക്ക് ഉപയോഗിക്കുന്നതിനാലാണ് അനുരാധയ്ക്ക് റിവോൾവർ റാണി എന്ന വിളിപ്പേര് കിട്ടിയത്. അനുരാധയും ജാത്തേഡിയും ദമ്പതിമാരെന്ന വ്യാജേനെ കള്ളപ്പേരുകളിലാണ് പലയിടത്തും താമസിച്ചിരുന്നത്. നിരന്തരം താമസം മാറ്റിയാണ് പൊലീസിനെ കബളിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |