ന്യൂഡൽഹി: രാജ്യം സ്വന്തമായി ഉത്പാദിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിന്റെ വിറ്റുവരവിന്റെ അഞ്ചു ശതമാനം ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന് (ഐ.സി.എം.ആർ) റോയൽറ്റിയായി നൽകും. ആറു മാസത്തിൽ തുക കണക്കാക്കി കൈമാറണമെന്നാണ് വ്യവസ്ഥ. സ്വകാര്യ വിപണിയിൽ 1,410 രൂപ വരുന്ന കൊവാക്സിൻ നിലവിൽ ഇന്ത്യയിൽ വിൽക്കപ്പെടുന്ന ഏറ്റവും വില കൂടിയ വാക്സിനാണ്. ഭാരത് ബയോടെക്കാണ് നിലവിൽ വിപണിയിലെത്തിക്കുന്നത്.
ഇതുവരെയായി രാജ്യത്ത് അഞ്ചുകോടിയിലേറെ കൊവാക്സിൻ ഡോസുകൾ നൽകിയതായാണ് സർക്കാറിന്റെ കണക്കുകൾ പറയുന്നത്. മരുന്ന് വികസിപ്പിക്കുന്നതിനും ക്ലിനിക്കൽ പരിശോധനക്കുമായി കേന്ദ്ര സർക്കാർ 35 കോടി രൂപ മുടക്കിയിരുന്നു. ഇത് കണക്കാക്കിയാണ് അഞ്ചു ശതമാനം റോയൽറ്റി ഐ.സി.എം.ആറിന് നൽകുന്നതെന്നാണ് വിശദീകരണം. എന്നാൽ, സർക്കാർ 35കോടി മുടക്കിയിട്ടുണ്ടെങ്കിൽ ഭാരത് ബയോടെക് 650കോടി മുടക്കിയിട്ടുണ്ടോയെന്നാണ് വിദഗ്ദ്ധർ ഉന്നയിക്കുന്നചോദ്യം. സർക്കാറും സ്വകാര്യ കമ്പനിയും തമ്മിൽ ഈ വിഷയത്തിൽ ഒത്തുകളിയുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്.
സർക്കാർ പണം മുടക്കി നിർമിച്ച മരുന്ന് സ്വകാര്യ കമ്പനി വലിയ വിലയിട്ട് വിൽക്കുന്ന സാഹചര്യം ഒഴിവാക്കി സാങ്കേതികതയും ലൈസൻസും മറ്റുള്ളവർക്ക് കൂടി കൈമാറി വില കുറയാൻ അവസരമൊരുക്കുകയാണ് വേണ്ടിയിരുന്നതെന്ന ആവശ്യവും ശക്തമാണ്.
അതേ സമയം, ''ഐ.സി.എം.ആറും ഭാരത് ബയോടെകും തമ്മിലെ സർക്കാർ സ്വകാര്യ ധാരണപത്രത്തിൽറോയൽറ്റി നൽകുമെന്ന വകുപ്പുമുണ്ടെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു.
40,134 പുതിയ കൊവിഡ് ബാധിതർ കൂടി
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 422 കൊവിഡ് മരണങ്ങൾ.കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |