കൊൽക്കത്ത: ത്രിപുര സന്ദർശിക്കാനെത്തിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുടെ വാഹനത്തിന് നേരെ ആക്രമണം.
മഹാരാജാ വീർ വീക്രം വിമാനത്താവളത്തിലെത്തിയ അഭിഷേക്, കാറിൽ ഗോമതി ജില്ലയിലെ ത്രിപുരസുന്ദരിക്ഷേത്രത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പതാക കൈയിലേന്തിയ ഒരുസംഘം ആളുകൾ വടികൾക്കൊണ്ട് അഭിഷേക് ബാനർജിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുന്ന വീഡിയോ പുറത്തുവന്നു. ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ ആരോപിച്ചു.
ബി.ജെ.പി ഭരണത്തിന് കീഴിൽ ത്രിപുരയിലെ ജനാധിപത്യം ഇങ്ങനെയാണെന്ന് ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ട് അഭിഷേക് ബാനർജി ട്വീറ്റഅ ചെയ്തു. സംഭവത്തിൽ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം പരിഹാസരൂപേണ അഭിനന്ദിച്ചു.
അഭിഷേകിന്റെ സന്ദർശനത്തിന്റെ ഭാഗമായി അഗർത്തലയിൽ സ്ഥാപിച്ച പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചതായി തൃണമൂൽ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയിൽ മേൽക്കൈ നേടാനുള്ള ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.
കഴിഞ്ഞയാഴ്ച ത്രിപുരയിലെത്തിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐ.പി.എ.സി സംഘത്തെ പൊലീസ് തടഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |