ചെന്നൈ: ഇറക്കുമതി ചെയ്ത ആഡംബരകാറിന് നികുതിയിളവ് തേടിയ നടൻ വിജയ്‌യെ രൂക്ഷമായി വിമർശിച്ച് ഒരു ലക്ഷം രൂപ പിഴ ചുമത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന് മുന്നിൽ സമാന കേസുമായി നടൻ ധനുഷും.
ആഡംബര കാറിനു നികുതിയിളവ് ആവശ്യപ്പെട്ട് 2015ൽ ധനുഷ് നൽകിയ ഹർജിയിൽ ഇന്ന് വിധി പ്രഖ്യാപിക്കും.
കഴിഞ്ഞദിവസം കേസ് വിളിച്ചപ്പോൾ ധനുഷിന്റെ അഭിഭാഷകൻ ഹാജരായില്ല. തുടർന്ന് വിധിപറയുന്നതിനായി മാറ്റുകയായിരുന്നു. ഇറക്കുമതി ചെയ്ത കാറിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ കൊമേഴ്സ്യൽ ടാക്സ് വിഭാഗത്തിന്റെ എൻ.ഒ.സി ആവശ്യപ്പെട്ടതോടെയാണ് 2015ൽ ധനുഷ് കോടതിയെ സമീപിച്ചത്.
എൻ.ഒ.സി ലഭിക്കാൻ 60.66 ലക്ഷം രൂപ നികുതി അടയ്ക്കണമെന്ന് കൊമേഴ്സ്യൽ ടാക്സ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. റിട്ട് ഹർജി നൽകിയതിനു പിന്നാലെ നികുതി തുകയുടെ 50 ശതമാനം രണ്ട് ആഴ്ചയ്ക്കുള്ളിൽ അടയ്ക്കാൻ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് സമയം നീട്ടി നൽകുകയും ധനുഷ് 30.33 ലക്ഷം രൂപ അടയ്ക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ജസ്റ്റിസ് എം. ദുരൈസ്വാമി ആർ.ടി.ഒയോട് നിർദ്ദേശിച്ചിരുന്നു. പിന്നീട് കേസിൽ ചലനമൊന്നുമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |