ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തജനങ്ങൾക്കായി തുറന്നുനൽകുമെന്ന് രാംജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്.
ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിർമാണം 2023ൽ പൂർത്തിയാകും.
ക്ഷേത്രനിർമാണത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒന്നാം വാർഷികം ഇന്നാണ്.
2025 ൽ ക്ഷേത്ര നിർമ്മാണം പൂർണമാകുമെന്നാണ് കരുതുന്നത്.
താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിർമാണം 2023 അവസാനത്തോടെ പൂർത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂർത്തിയാകും. തുടർന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും.
സ്റ്റീൽ ഇല്ല, കല്ലുകൾ മാത്രം
ക്ഷേത്ര നിർമ്മാണത്തിനായി രാജസ്ഥാൻ കല്ലുകളും മാർബിളുമാണ് ഉപയോഗിക്കുന്നത്. സ്റ്റീൽ ഉപയോഗിക്കുന്നില്ല. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നുനിലകൾ ഉണ്ടായിരിക്കും. ഒന്നാം നിലയിലായിരിക്കും രാം ദർബാർ.
രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികൾ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിർമാണം. ആധുനിക ആർട്ട് ഡിജിറ്റൽ മ്യൂസിയം, സന്യാസിമാർക്കായുളള ഇടം, ഓഡിറ്റോറിയം, ഭരണനിർവഹണ കാര്യാലയങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.
വിസ്തൃതി 110 ഏക്കർ
നിർമ്മാണ ചെലവ് 1000 കോടി രൂപ
സംഭാവനയായി ലഭിച്ചത് 3000 കോടിയിലധികം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |