ന്യൂഡൽഹി: ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതുവയസുകാരിയുടെ മൃതദേഹം ദഹിപ്പിച്ചതിനാൽ മരണ കാരണം കണ്ടെത്താനായില്ലെന്ന് വിദഗ്ദ്ധസംഘം. മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് യഥാർത്ഥ മരണ കാരണം വ്യക്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിന് റിപ്പോർട്ട് നൽകിയത്. ശ്മശാനത്തിലെ പൂജാരിയും കൂട്ടാളികളും പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ ബലമായി സംസ്കരിക്കുകയായിരുന്നു.
പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല. മൃതദേഹം ദഹിപ്പിച്ചതിനാൽ പെൺകുട്ടികയുടെ കാലുകളുടെ ഭാഗം മാത്രമാണ് ഫോറൻസിക് പരിശോധനയ്ക്കായി ലഭിച്ചത്. അതും പ്രദേശവാസികൾ പ്രതിഷേധിച്ചതിനെത്തുടർന്ന് ചിതയിൽ വെള്ളമൊഴിച്ച് കെടുത്തിയതിനാൽ മാത്രമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അന്വേഷണം ക്രൈംബ്രാഞ്ചിന്
പെൺകുട്ടിയുടെ കൊലപാതകം സംബന്ധിച്ച് അന്വേഷണം ഡി.സി.പി മോണിക്ക ഭരദ്വാജിന്റെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘത്തിന് ഡൽഹി പൊലീസ് കൈമാറി. പൊലീസ് ആദ്യം മുതൽ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണിത്. പ്രതികളെ അടുത്ത ദിവസം തന്നെ നുണപരിശോധനയ്ക്ക് വിധേയമാക്കും. ഇതിൻ നിന്ന് കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പെൺകുട്ടിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഇന്നലെ കൊടികുന്നിൽ സുരേഷ് എം.പി. പെൺകുട്ടിയുടെ വീട് സന്ദർശിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ കേസ്
ഡൽഹി കന്റോൺമെന്റിന് സമീപം നംഗലിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസുകാരിയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാലാണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്.
പോക്സോ നിയമത്തിലെ 23ാം വകുപ്പ്, ശിശു സംരക്ഷണ നിയമത്തിലെ 74ാം വകുപ്പ്, ഐ.പി.സി 228 എ വകുപ്പുകൾ പ്രകാരം രാഹുലിന്റെ നടപടി കുറ്റകരമാണെന്നാണ് പരാതി. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പെൺകുട്ടിയെ തിരിച്ചറിയാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു.
കന്റോൺമെന്റിനടുത്ത് ഓൾഡ് നംഗൽ ഗ്രാമത്തിലാണ് കഴിഞ്ഞദിവസം രാജ്യത്തെ കണ്ണീരിലാഴ്ത്തി ഒമ്പത് വയസുള്ള ദളിത് പെൺകുട്ടി പീഡനത്തിൽ കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ഇവർക്കൊപ്പമുള്ള ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചത്. രാഹുൽ ഗാന്ധിക്കൊപ്പം കാറിനുള്ളിലിരുന്ന് സംഭാഷണത്തിലേർപ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തിൽ വ്യക്തമായി കാണാം. അതിക്രമങ്ങൾക്ക് വിധേയരായ പ്രായപൂർത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാദ്ധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും കമ്മിഷൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |