ന്യൂഡൽഹി: അമേരിക്കയിലെ നോവാവാക്സുമായി ചേർന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കൊവിഡ് വാക്സിനായ കൊവോവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഒക്ടോബറോടെ വിപണിയിലെത്തുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനാവാല അറിയിച്ചു. കുട്ടികൾക്കുള്ള കോവോവാക്സ് അടുത്ത വർഷം ഫെബ്രുവരിയോടെ വിതരണത്തിന് തയാറാകുമെന്നും അദ്ദേഹം അറിയിച്ചു .കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ ഡൽഹിയിലെത്തി സന്ദർശിച്ചശേഷമാണ് അദാർ ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാരിൽ നിന്ന് മികച്ച പിൻന്തുണയാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കിയ അദാർ പ്രധാനമന്ത്രി മോദിയ്ക്ക് നന്ദി അറിയിച്ചു.ബ്രിട്ടനിലും ആഫ്രിക്കയിലും മറ്റും കണ്ടെത്തിയ വകഭേദങ്ങൾക്കെതിരേ അമേരിക്കയിൽ നടത്തിയ പരീക്ഷണങ്ങളിൽ 89 ശതമാനം ഫലപ്രാപ്തി കൊവോവാക്സിൻ നേടിയിട്ടുണ്ടെന്ന് അദാർ അവകാശപ്പെടുന്നു.
അനുമതി തേടി ജോൺസൺ ആൻഡ് ജോൺസൺ
അമേരിക്കൻ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഒറ്റ ഡോസ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയുടെ അനുമതി തേടി. വ്യാഴാഴ്ചയാണ് അപേക്ഷ കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് സമർപ്പിച്ചത്. ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്നാണ് ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിൽ വാക്സിൻ പുറത്തിറക്കുന്നത്. മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായതായും 85% ഫലപ്രാപ്തി കാണിച്ചെന്നുമാണ് റിപ്പോർട്ട്.
44,643 പേർക്ക് കൂടി കൊവിഡ്
24 മണിക്കൂറിനിടെ രാജ്യത്ത് 44,643 പേർക്ക്കൂടി കൊവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാൾ നാലു ശതമാനം വർദ്ധനവാണിത്. 464 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ, ആകെ മരണം 4,26,754 ആയി. നിലവിൽ 4,14,159 പേരാണ് ചികിത്സയിൽ കഴിയുന്നത്.
തമിഴ്നാട്ടിൽ ലോക്ക് ഡൗൺ 23 വരെ നീട്ടി.അൻപത് ശതമാനം ഹാജരിൽ 9 ,10,11, 12 ക്ലാസുകൾ സെപ്തംബർ മുതൽ തുറക്കാൻ സർക്കാർ തീരുമാനിച്ചു. മെഡിക്കൽ കോളേജുകളും നഴ്സിംഗ് കോളേജുകളും 16 മുതൽ തുറക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |