ന്യൂഡൽഹി: സി.ബി.ഐ.യെയും മറ്റ് അന്വേഷണ ഏജൻസികളെയും വിമർശിച്ച് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. കീഴ്‌ക്കോടതി ജഡ്ജിമാർ തങ്ങൾക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെട്ടാൽ സി.ബി.ഐയോ മറ്റു അന്വേഷണ ഏജൻസികളോ പ്രതികരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അടുത്തിടെ ജാർഖണ്ഡിൽ ജില്ലാ ജഡ്ജി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് സൂര്യകാന്ത് കൂടി ഉൾപ്പെട്ട ബെഞ്ച് .ജഡ്ജിമാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഹർജിയിൽ ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു. കേസ് 9ന് വീണ്ടും പരിഗണിക്കും.
തങ്ങൾക്ക് എതിരെ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാരെ അപകടത്തിപ്പെടുത്തുന്നത് പുതിയ രീതിയായി മാറിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ ഉൾപ്പെട്ട ജനശ്രദ്ധയാകർഷിക്കുന്ന കേസുകളിൽ ജഡ്ജിമാരെ മാനസികമായും തകർക്കുന്നതിനായി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അസഭ്യ സന്ദേശങ്ങൾ അയക്കാറുണ്ട്. പരാതിപ്പെട്ടാൽ അന്വേഷണ ഏജൻസികൾ ഒന്നും ചെയ്യാറില്ല. അന്വേഷണ ഏജൻസികളുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന് ഞാൻ ആഗ്രഹിച്ചുപോകുന്നു.
കൂടുതൽ വെളിപ്പെടുത്തലുകൾ ഞാൻ നടത്തുന്നില്ല. ചെറുപ്പക്കാരനായ ഒരു ജഡ്ജിക്ക് ജീവൻ നഷ്ടപ്പെട്ടു എന്നുളളത് നിർഭാഗ്യകരമാണ്. എന്നിട്ടും സംസ്ഥാനം ഒന്നും ചെയ്തില്ല. സംസ്ഥാനം സുരക്ഷ ലഭ്യമാക്കണംഎന്തെങ്കിലും ചെയ്‌തേ പറ്റൂവെന്നും 'ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിരവധി ജഡ്ജിമാർക്ക് ഭീഷണി കോളുകൾ ലഭിക്കാറുണ്ടെന്നും ജില്ലാതലത്തിലുളള ജഡ്ജിമാർക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നും അറ്റോണി ജനറൽ കെ.കെവേണുഗോപാലും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |