ടോക്യോ: വനിതാ ഹോക്കിയിൽ വെങ്കലവും ബജ്റംഗ് പൂനിയയുടെ ഗുസ്തിയിൽ സ്വർണവും പ്രതീക്ഷിച്ച് നിരാശപ്പെട്ടെങ്കിലും ടോക്യോയിൽ ഇനിയും മെഡലുകൾ നേടാമെന്ന പ്രത്യാശയോടെ ഇന്ത്യ ഇന്നിറങ്ങുന്നു. ഗോൾഫിൽ വനിതാതാരം അദിതി അശോക് മൂന്ന് റൗണ്ടുകൾ പൂർത്തിയാക്കിയപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് വെള്ളി നേടാൻ വഴിതുറന്നിട്ടുണ്ട്.
ടോക്യോയിലെ മോശം കാലാവസ്ഥകാരണം ഇന്ന് നാലാം റൗണ്ട് പൂർത്തിയാക്കിയില്ലെങ്കിൽ ഇപ്പോഴത്തെ സ്കോർ നിലവച്ച് അദിതിക്ക് വെള്ളി ലഭിക്കും.
ആദ്യ രണ്ട് മത്സരങ്ങളിൽ വിജയം നേടിയ ബജ്റംഗ് പൂനിയ സെമിഫൈനലിൽ അസർബെെജാന്റെ ഹാജി അലിയേവിനോട് തോറ്റതോടെയാണ് ഗുസ്തിയിൽ സ്വർണമോ വെള്ളിയോ ലഭിക്കാനുള്ള സാദ്ധ്യത തകർന്നത്.
ഇന്ന് വൈകിട്ട് 3.15 മുതലാണ് ബജ്റംഗിന്റെ വെങ്കലത്തിനായുള്ള പോരാട്ടം.
ജാവലിൻ ത്രോയിൽ യോഗ്യതാറൗണ്ടിൽ ഒന്നാമനായി ഫിനിഷ് ചെയ്ത നീരജ് ചോപ്ര ഇന്നാണ് ഫൈനലിന് ഇറങ്ങുന്നത്. അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാകാൻ നീരജിന് കഴിയുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
പൊരുതി വീണ് വനിതകൾ
വെങ്കലമെഡലിനായുള്ള മത്സരത്തിൽ കരുത്തരായ ബ്രിട്ടനോട് 3-4ന് തോൽക്കേണ്ടിവന്നെങ്കിലും ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ അവസാന നാലിൽ ഇടംപിടിച്ച വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. പ്രധാനമന്ത്രി ടീമംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
ശ്രീജേഷിന് കേരള ഹോക്കിയുടെ അഞ്ചുലക്ഷം
നാലു പതിറ്റാണ്ടിന് ശേഷം ഒളിമ്പിക്സിൽ മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ കാവൽ മാലാഖയായ പി.ആർ ശ്രീജേഷിന് സമ്മാനമായി അഞ്ചുലക്ഷം രൂപ നൽകുമെന്ന് കേരള ഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ അറിയിച്ചു.ഇന്ത്യൻ ടീമിനും അഞ്ചുലക്ഷം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |