ന്യൂഡൽഹി:വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണ ഫലവും പാർശ്വഫലങ്ങളുടെ വിവരങ്ങളും വെളിപ്പെടുത്തണമെന്നും അവശ്യ സേവനങ്ങൾക്ക് പോലും വാക്സിൻ നിർബന്ധമാക്കുന്നത് അവകാശ ലംഘനമാണെന്നും ഉന്നയിച്ച് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നോട്ടീസയച്ചു. ഐ.സി.എം.ആർ, ഡ്രഗ് കൺട്രോളർ ഒഫ് ഇന്ത്യ, ഭാരത് ബയോടെക്, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ എന്നിവരോടും വിശദീകരണം ആരാഞ്ഞിട്ടുണ്ട്.നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. മലയാളിയും ദേശീയ രോഗപ്രതിരോധ ശേഷി സാങ്കേതിക ഉപദേശക സമിതി മുൻ അംഗവും വാക്സിൻ വിദഗ്ദ്ധനുമായ ഡോ. ജേക്കബ് പുളിയേൽ നൽകിയ ഹർജിലാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി.
പലരിലും വാക്സിൻ ഭീതി ഉണ്ടെന്നിരിക്കേ മരുന്നു വിതരണം നിറുത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാൽ ജനങ്ങളുടെ മനസിൽ വീണ്ടും സംശയം ബലപ്പെടില്ലേ എന്ന് കോടതി ചോദിച്ചു. വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചാൽ മാത്രമേ ആളുകളുടെ ഭീതിയും വിരോധവും കുറയുകയുള്ളൂ. വാക്സിനേഷൻ നിർബന്ധമല്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ തന്നെ വാക്സിൻ എടുക്കാത്തവർക്ക് അവശ്യ സേവനങ്ങൾ പോലും നിഷേധിക്കുകയാണെന്ന് ഹർജിക്കാരനായി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ പറഞ്ഞു.
ആശങ്കയെ വിലമതിക്കുന്നു എന്നു നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ ബഹുജന താതപര്യം പരിഗണിക്കേണ്ടതുണ്ടെന്നും എതിർഭാഗത്തിന്റെ വാദം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും എന്നാൽ വാക്സിനേഷൻ ഒരു തരത്തിലും നിറുത്തിവയ്ക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |