ന്യൂഡൽഹി: മറാത്താ സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സ്വന്തമായി ഒ.ബി.സി പട്ടിക തയ്യാറാക്കാൻ അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതി പെഗസസ് വിഷയങ്ങളിൽ അടക്കം പ്രതിഷേധിച്ച് സഭമുടക്കുന്ന പ്രതിപക്ഷത്തിന്റെ പിന്തുണയോടെ ലോക്‌സഭയിൽ അവതരിപ്പിച്ചു. ഇന്ന് ബിൽ ചർച്ചയ്‌ക്കെടുക്കും.
പെഗസസ് വിഷയത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം കാരണം രണ്ടുതവണ നിറുത്തിവച്ച ശേഷം ഉച്ചയ്ക്ക് 12ന് ചേർന്നപ്പോഴാണ് 127-ാം ഭരണഘടനാ ഭേദഗതിയായി കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. വീരേന്ദ്രകുമാർ ബിൽ അവതരിപ്പിച്ചത്. ഒ.ബി.സി സംവരണ വിഷയത്തിലെ ബില്ലായതിനാൽ എതിർക്കേണ്ടെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന പ്രതിപക്ഷ എം.പിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ പെഗസസ് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടരുന്നതിനിടെയാണ് ബിൽ അവതരിപ്പിക്കാൻ മന്ത്രി അനുമതി തേടിയത്. ബില്ലിനെക്കുറിച്ച് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി സംസാരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബഹളത്തിനിടെ സഭയുടെ അനുമതിയോടെ ബിൽ അവതരിപ്പിച്ചു.
ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ സഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം അനിവാര്യമായിരിക്കെ പ്രതിപക്ഷ നിലപാട് കേന്ദ്രസർക്കാരിന് തുണയാകും. ഇന്ന് ബിൽ പാസാക്കാനാണ് സാദ്ധ്യത. മറാത്താ കേസിൽ മെയ് അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം രാഷ്‌ട്രപതിക്കു മാത്രമാണെന്നും,സംസ്ഥാനങ്ങൾക്കും ബന്ധപ്പെട്ട കമ്മിഷനുകൾക്കും കേന്ദ്രപട്ടികയിൽ ജാതിവിഭാഗങ്ങളെ പുതിയതായി ഉൾപ്പെടുത്താനും നിലവിലുള്ളവയെ ഒഴിവാക്കാനുമുള്ള ശുപാർശ നൽകാനേ കഴിയൂ എന്നും വിധിച്ചിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര പട്ടികയാണ് പിന്തുടരേണ്ടതെന്നും വിധിയിൽ പറയുന്നു. വിധിക്കെതിരെ നൽകിയ പുന:പരിശോധനാ ഹർജി തള്ളിയതോടെയാണ് ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രസർക്കാർ തുടക്കമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |