ന്യൂഡൽഹി: കോടതിയുടെ പരിഗണനയിലിരിക്കുന്ന പെഗസസ് ഫോൺ ചോർത്തൽ വിഷയത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള സമാന്തര ചർച്ചകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി.
രാജ്യത്തെ നിയമവ്യവസ്ഥകളിൽ വിശ്വസിക്കാനും ഹർജിക്കാരോട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
പെഗസസ് ഫോൺ ചോർത്തലിൽ പ്രത്യേക അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള പത്ത് ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
"ഹർജിക്കാർക്കായി ഹാജരായ കപിൽ സിബൽ, മീനാക്ഷി അറോറ, ശ്യാം ദിവാൻ, രാകേഷ് ദ്വിവേദി തുടങ്ങി എല്ലാവരോടുമായി ചിലത് പറയാനുണ്ട്. ഈ വിഷയങ്ങളിൽ ജനതാത്പര്യം എന്തുമായി കൊള്ളട്ടെ. ഫേസ്ബുക്ക്, ട്വിറ്റർ, മാദ്ധ്യമങ്ങൾ തുടങ്ങിയവയിൽ ഇതിനെക്കുറിച്ച് ചർച്ചയാകാം. എന്നാൽ ആ വിഷയം കോടതിയുടെ പരിഗണനയിലെത്തിയാൽ പിന്നെ പുറത്തുള്ള സമാന്തര ചർച്ചകൾ പാടില്ല. നിയമവ്യവസ്ഥയിൽ വിശ്വസിക്കൂ. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കൗൺസിൽ മുഖേന കോടതിയെ അറിയിക്കൂ.'- കോടതി വ്യക്തമാക്കി.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലിൽ നിന്ന് ചില മര്യാദകൾ പ്രതീക്ഷിക്കുന്നതായും ബെഞ്ച് ചൂണ്ടിക്കാട്ടി.
'മുതിർന്ന അഭിഭാഷകൻ എന്ന നിലയിലും മുൻ മന്ത്രിയെന്ന നിലയിലും ബെഞ്ച് നിങ്ങളെ ബഹുമാനിക്കുന്നു.കോടതിയിൽ ഒരു കേസിന്റെ വാദം നടക്കുമ്പോൾ ചില ചോദ്യങ്ങൾ കോടതി ചോദിക്കും. ചിലത് നിങ്ങൾക്ക് സൗകര്യപ്രദമായിരിക്കും. ചിലത് സർക്കാരിന് ബുദ്ധിമുള്ളതാകും. പക്ഷേ ഉത്തരങ്ങൾ ലഭിക്കാനാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ഞങ്ങൾ ചില മര്യാദകൾ പ്രതീക്ഷിക്കുന്നു. ഹർജിക്കാർക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയക്കാമെന്നും 'ജസ്റ്റിസുമാരായ വിനീത് ശരൺ, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേന്ദ്രത്തിൽ നിന്ന് കൂടുതൽ വിശദീകരണങ്ങൾ തേടാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയോട് അധിക സമയം ആവശ്യപ്പെട്ടു. ഇതോടെ കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കെ.എൻ. ഗോവിന്ദ് ആചാര്യയുടെ ഹർജിയും വാദത്തിനായി മറ്റ് ഹർജിക്കൊപ്പം ഫയൽചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |