ന്യൂഡൽഹി: കൊവിഡ് ഡെൽറ്റാ പ്ലസ് വകഭേദം ബാധിച്ച് മഹാരാഷ്ട്രയിൽ മൂന്ന് പേർ മരിച്ചു. കഴിഞ്ഞ മാസം 27ന് മുംബയിൽ മരിച്ച 63കാരിക്ക് കൊവിഡ് ഡെൽറ്റാ പ്ലസ് ബാധിച്ചിരുന്നുവെന്ന റിപ്പോർട്ട് ഇന്നലെ പുറത്ത് വന്നു. മുംബയിലെ ആദ്യ ഡെൽറ്റാ പ്ലസ് മരണമാണിത്. റെയ്ഗതിൽ കഴിഞ്ഞ മാസം മരിച്ച 69കാരൻ, രത്നഗിരിയിൽ മരിച്ച എൺപതുകാരിയുമാണ് മറ്റ് രണ്ട് കേസുകൾ.
മുംബയിൽ മരിച്ച 63കാരിക്ക് ജൂലായ് 21നാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച ഇവർക്ക് പ്രമേഹം അടക്കമുള്ള രോഗങ്ങളുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജിനോമിക്സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 20 രോഗികളെ കൂടി കണ്ടെത്തിയതോടെ, സംസ്ഥാനത്ത് ഡെൽറ്റാ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി.
പുതിയ 20 രോഗികളിൽ ഏഴ് പേർ മുംബയിലാണ്.
ഡെൽറ്റാ പ്ലസ് ബാധിച്ചവരിൽ അധികവും 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. 46നും 60നും ഇടയിൽ പ്രായമുള്ളവരിൽ 17 രോഗികളുണ്ട്. 18 വയസിന് താഴെയുള്ള 10 പേർക്കും 60 വയസിന് മുകളിലുള്ള എട്ട് പേർക്കും ഡെൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
രാജ്യത്താകെ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലായി 86 കേസുകളാണ് സ്ഥിരീകരിച്ചതെന്ന് കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.
40,120 പേർക്ക് കൊവിഡ് ; 585 മരണം
രാജ്യത്ത് ഇന്നലെ 40,120 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 585 മരണം റിപ്പോർട്ട് ചെയ്തു. 42,295 പേർ രോഗമുക്തി നേടി.
നിലവിൽ 3,85,227 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |