ഗാന്ധിനഗർ: പഴയ വണ്ടികളുടെ എണ്ണവും അതുവഴി അന്തരീക്ഷ മലിനീകരണവും കുറയ്‌ക്കുന്നത് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച 'വാഹനം പൊളിക്കൽ നയം" (സ്‌ക്രാപ്പേജ് പോളിസി) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഗുജറാത്തിലെ നിക്ഷേപക സംഗമം വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ബഡ്‌ജറ്റിൽ പ്രഖ്യാപിക്കുകയും മാർച്ചിൽ ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി കരടുനയം പുറത്തിറക്കുകയും ചെയ്‌ത നയമാണ് മോദി ഇന്നലെ പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ വികസനയാത്രയിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും പരിസ്ഥിതിസൗഹൃദമായ അന്തരീക്ഷം ഇതിലൂടെ സാദ്ധ്യമാകുമെന്നും മോദി പറഞ്ഞു. പഴയ കാർ പൊളിക്കുമ്പോൾ ലഭിക്കുന്ന സർട്ടിഫിക്കറ്റിലൂടെ പുതിയ കാറിന് ഡിസ്‌ക്കൗണ്ടും നികുതിയിളവുകളും നേടാം. വാഹനങ്ങൾ പൊളിക്കാനുള്ള അടിസ്ഥാനസൗകര്യം ഒരുക്കാൻ നിക്ഷേപകസംഗമം സഹായകമാകും. ഗുജറാത്ത് ഇതിന്റെ ഹബ്ബാകും. യുവാക്കളും സ്റ്റാർട്ടപ്പുകളും സംരംഭത്തിൽ പങ്കാളികളാകണമെന്നും മോദി പറഞ്ഞു.
ആദ്യഘട്ടത്തിൽ 70 വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ രാജ്യത്ത് ആരംഭിക്കും. 60 എണ്ണം സ്വകാര്യ മേഖലയിലായിരിക്കും. എല്ലാ ജില്ലകളിലും ടെസ്റ്റിംഗ് കേന്ദ്രങ്ങളുണ്ടാകും. ഒക്‌ടോബർ മുതൽ നയം പ്രാബല്യത്തിൽ വരുമെന്നാണ് കേന്ദ്രം നേരത്തേ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |