പരിശോധനയ്ക്ക് വിദഗ്ദ്ധ സമിതിയെ നിയമിക്കാമെന്ന് കേന്ദ്രം
ആഭ്യന്തര സെക്രട്ടറി വിശദീകരിക്കണമെന്ന് പരാതിക്കാർ
ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്നത് വെറും ആരോപണം മാത്രമെന്നു വിശദീകരിച്ച് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തതയില്ലെന്ന് സുപ്രീംകോടതിയുടെ വിമർശനം. പെഗസസ് വാങ്ങിയോ, ഉപയോഗിച്ചോ എന്ന കാര്യം കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ഇന്നലെ കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. 'ഹർജിക്കാരുടെ ആവശ്യവും ഇതാണ്. ഇതേക്കുറിച്ച് അന്വേഷിക്കാൻ എന്തു നടപടികളാണ് എടുത്തിട്ടുള്ളത്? ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകണം.'- കോടതി നിർദ്ദേശിച്ചു.
നിഷിപ്ത താത്പര്യങ്ങൾ മുൻനിറുത്തി തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാനും ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ പരിശോധിക്കാനും വിദഗ്ദ്ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. പെഗസസുമായി ബന്ധപ്പെട്ട പരാതികളെല്ലാം ഊഹാപോഹങ്ങളുടെയും മാദ്ധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിലാണെന്നാണ് കേന്ദ്ര ഐ.ടി. മന്ത്രാലയം അഡിഷണൽ സെക്രട്ടറി രാജേന്ദ്ര കുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നത്.
വിദഗ്ദ്ധ സമിതിക്ക് എന്തു
ചെയ്യാനാകും: ചീഫ് ജസ്റ്റിസ്
കേന്ദ്രം നിയോഗിക്കുമെന്നു പറയുന്ന വിദഗ്ദ്ധ സമിതിക്ക് ഇക്കാര്യത്തിൽ എന്തു ചെയ്യാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ ആരാഞ്ഞു. ഒരു വിദഗ്ദ്ധ സമിതിക്ക് സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതകളെക്കുറിച്ചു മാത്രമേ പരിശോധന നടത്താനാകൂ. സോഫ്റ്റ്‌വെയർ വാങ്ങിയതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കരാറുകളെക്കുറിച്ചും അതിന് അനുമതി നൽകിയതിനെപ്പറ്റിയുമൊക്കെ ആരു പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
പരാതിക്കാർ ഹർജികളിൽ ഉന്നയിച്ച കാര്യങ്ങളിലൊന്നിനു പോലും സത്യവാങ്മൂലത്തിൽ മറുപടിയില്ലെന്ന് മാദ്ധ്യമപ്രവർത്തകരായ എൻ. റാമിനും ശശികുമാറിനും വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. പെഗസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തുന്ന സർക്കാരിന്റെ സമിതി ഈ വിഷയം പരിശോധിക്കേണ്ടതില്ല. മാത്രമല്ല, ഐ.ടി മന്ത്രാലയം അഡിഷണൽ സെക്രട്ടറിയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയാണ് മറുപടി നൽകേണ്ടതെന്നും സിബൽ വ്യക്തമാക്കി.
വിഷയത്തിൽ കാബിനറ്റ് സെക്രട്ടറി തന്നെ മറുപടി നൽകണമെന്ന് ആക്ടിവിസ്റ്റ് ജഗദീപ് ചോക്കറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനും ആവശ്യപ്പെട്ടു. രണ്ടു മണിക്കൂറോളം നീണ്ട വാദത്തിനൊടുവിൽ കേസിൽ ഇന്ന് വീണ്ടും വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |