ന്യൂഡൽഹി: റിസർവ്ബാങ്ക് ശുപാർശ പ്രകാരം രാജ്യത്തെ സഹകരണബാങ്കുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്രസർക്കാർ ദേശീയതലത്തിൽ അപ്പക്സ് ബോഡി രൂപീകരിച്ചു. കമ്പനി നിയമ പ്രകാരം രജിസ്റ്റർ ചെയ്‌ത അപ്പക്‌സ് കോ-ഓപ്പ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനിയാകും സഹകരണ ബാങ്കുകളെ നിയന്ത്രിക്കുക.
റിസർവ് ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ അപ്പെക്സ് ബോഡി സഹകരണബാങ്കുകൾക്കും സഹകരണ സംഘങ്ങൾക്കും മൂലധന സഹായം ലഭ്യമാക്കുന്നതിനൊപ്പം അവയുടെ വളർച്ചയും സാമ്പത്തികസ്ഥിരതയും ഉറപ്പുവരുത്തും.
സഹകരണമേഖലയിൽ ക്രമക്കേടുകൾ വ്യാപകമായതിനെ തുടർന്ന് മേൽനോട്ടത്തിന് അപ്പെക്‌സ് സഹകരണ ബാങ്ക് രൂപീകരിക്കാൻ ധനമന്ത്രാലയത്തിന് ശുപാർശ നൽകിയിരുന്നു. എന്നാൽ തുടക്കത്തിൽ സഹകരണമേഖലയിൽ പ്രവർത്തിക്കുന്ന ബാങ്കുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള സംവിധാനം മാത്രമായാണ് ഈ അപ്പക്സ് ബോഡി പ്രവർത്തിക്കുക.
റിസർവ് ബാങ്ക്, നബാർഡ്, സഹകരണ സൊസൈറ്റികൾ തുടങ്ങിയവയുടെ പ്രതിനിധികൾ അപ്പക്സ് ബോഡിയിലുണ്ടാകും.
അപ്പക്‌സ് കോ-ഓപ്പ് ഫിനാൻസ് ആൻഡ് ഡെവലപ്‌മെന്റ് ലിമിറ്റഡ്
റിസർവ് ബാങ്ക് അംഗീകൃത നിയന്ത്രണ ഏജൻസി.
കേന്ദ്ര-സംസ്ഥാന നിയമങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകളും വായ്പാ സഹകരണ സംഘങ്ങളുമെല്ലാം അപ്പക്സ് ബോഡിക്ക് കീഴിൽ വരും.
നബാർഡ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെ ധനസഹായ വിതരണ ചുമതല വഹിക്കും.
സഹകരണമേഖലയിലെ ബാങ്കുകളുടെ ആധുനികവത്ക്കരണം, ജീവനക്കാരുടെ പരിശീലനം, എ.ടി.എമ്മുകൾ സ്ഥാപിക്കൽ, കോർ ബാങ്കിംഗ്, സുരക്ഷ തുടങ്ങിയവയും അപ്പക്സ് ബോഡിയുടെ മേൽനോട്ടത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |