ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്ത് ഒരു ദിനം പിന്നിടുമ്പോഴും പ്രതികരണത്തിന് മുതിരാതെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ് ഇന്ത്യ. ഇന്നലെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ പലതവണ യോഗം ചേർന്ന് ഭാവി നടപടികളെക്കുറിച്ച് ചർച്ച ചെയ്തു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെയും ഇന്ത്യയ്ക്ക് താത്പര്യമുള്ള അഫ്ഗാൻ പൗരൻമാരെയും കൊണ്ടുവരുന്ന കാര്യം യോഗം ചർച്ചചെയ്തു. താലിബാൻ ഭരണം നിലവിൽ വരുമ്പോൾ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയായതായി അറിയുന്നു.
സി-17 വിമാനം മടങ്ങി
കാബൂളിൽ കുടുങ്ങിയ അംബാസഡർ അടക്കം ഇന്ത്യൻ ഉദ്യോഗസ്ഥരെയും സൈനികരെയും തിരിച്ചു കൊണ്ടുവരാൻ പോയ സി-17 ഗ്ളോബ്മാസ്റ്റർ സൈനിക വിമാനം മടങ്ങിയതായി സൂചന. വിമാനത്താവളം അടച്ചതിനാൽ വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. കൂടാതെ ഇന്ത്യൻ സംഘം വിമാനത്താവളത്തിലേക്കുള്ള വഴിയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്. ഇവർക്ക് ബന്ധപ്പെടാൻ അടിയന്തര ഫോൺ നമ്പരുകൾ നൽകിയെന്നും ഇന്ത്യൻ പൗരൻമാരെ രക്ഷിക്കാൻ കേന്ദ്രസർക്കാർ ബാദ്ധ്യസ്ഥമാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |