പുനൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ക്ഷേത്രം നിർമ്മിച്ചത് വിവാദമായതോടെ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മോദിയുടെ പ്രതിമ നീക്കി. ക്ഷേത്രം നിർമ്മിച്ച ബി.ജെ.പി പ്രവർത്തകൻ പുനെ സ്വദേശിയായ 37കാരൻ മയൂർ മാണ്ഡെയാണ് 'മോദി പ്രതിഷ്ഠ' ഒഴിവാക്കിയത്.
അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതടക്കം രാജ്യത്തിനായി അനേകം നല്ല കാര്യങ്ങൾ ചെയ്തതിനുനുള്ള നന്ദിയായാണ് മോദിയുടെ പേരിൽ മയൂർ ക്ഷേത്രം നിർമിച്ചത്. മോദിയുടെ അർദ്ധകായ പ്രതിമയും പ്രതിഷ്ഠിച്ചു.
ജയ്‌പൂരിൽ നിന്നും മാർബിൾ എത്തിച്ചാണ് മയൂർ മോദിയുടെ ചിത്രമുള്ള രൂപക്കൂട് ഉണ്ടാക്കിയത്. 1.6 ലക്ഷം രൂപയാണ് ഇതിനായി ചിലവാക്കിയത്. മോദിയെ സ്തുതിച്ചുള്ള ഒരു കവിതയും ഇയാൾ സമീപത്ത് പ്രദർശിപ്പിച്ചിരുന്നു.
എന്നാൽ, ക്ഷേത്രം നിർമിച്ചതിനെതിരെ കോൺഗ്രസും എൻ.സി.പിയും ഉൾപ്പെടെയുള്ളവർ ശക്തമായ വിമർശനനുമായി രംഗത്തെത്തി. ഇതോടെ ബി.ജെ.പി നേതൃത്വം പ്രതിസന്ധിയിലായി. പ്രവർത്തകനെ തന്നെ തള്ളിപ്പറയേണ്ട സാഹചര്യമായി. തുടർന്നാണ് മയൂർ പാണ്ഡെ പ്രതിഷ്ഠ നീക്കാൻ നിർബന്ധിതനായത്. ഇയാളെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രതിമ നീക്കം ചെയ്തതിന് പിന്നാലെ പരിഹാസവുമായി എൻ.സി.പി നേതാക്കൾ രംഗത്തെത്തി. പ്രതിമ നീക്കം ചെയ്തതിൽ തങ്ങൾ 'നിരാശ'യിലാണെന്നും 'തങ്ങൾ ക്ഷേത്രത്തിൽ വന്ന് എക്കാലത്തേയും ഉയർന്ന വിലയിൽ നിൽക്കുന്ന പെട്രോൾ, എൽ.പി.ജി, ഭക്ഷ്യവസ്തുക്കൾ എന്നിവ വിഗ്രഹത്തിന് അർപ്പിക്കാൻ ആഗ്രഹിച്ചിരുന്നെന്നും' എൻ.സി.പി നേതാക്കൾ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |