ന്യൂഡൽഹി: ക്രിമിനൽ കേസിൽ അസാധാരണ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ മാത്രം അറസ്റ്റ് രേഖപ്പെടുത്തിയാൽ മതിയെന്ന് സുപ്രീം കോടതി. പ്രതി ഒളിവിൽ പോവുമെന്നോ സമൻസ് ലംഘിക്കുമെന്നോ അന്വേഷണ ഉദ്യോഗസ്ഥർക്ക് സംശയമില്ലെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണത്തോട് സഹകരിക്കുന്ന വ്യക്തിയെ നടപടിക്രമത്തിന്റെ ഭാഗം എന്ന നിലയിൽ മാത്രം അറസ്റ്റ് ചെയ്യേണ്ടതില്ല.
വ്യക്തിസ്വാതന്ത്ര്യത്തിന് ഭരണഘടന പരമപ്രാധാന്യമാണ് കല്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ഋഷികേശ് റോയി എന്നിവരുടെ ഉത്തരവ്. എല്ലാ കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലൂടെ വ്യക്തിയുടെ അന്തസ്സിനും ആത്മാഭിമാനത്തിനും അപരിഹാര്യമായ ചേതമാണ് ഉണ്ടാവുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമായി വരുമ്പോൾ, കുറ്റകൃത്യം ഹീനസ്വഭാവത്തിലുള്ളതാവുമ്പോൾ, സാക്ഷികളെ സ്വാധീനിക്കാനുള്ള സാദ്ധ്യതയുള്ളപ്പോൾ, പ്രതി ഒളിവിൽ പോവാനിടയുള്ള സാദ്ധ്യതയുള്ളപ്പോൾ തുടങ്ങിയ സാഹചര്യങ്ങളിലാണ് അറസ്റ്റ് രേഖപ്പെടുത്തേണ്ടതുള്ളൂ എന്ന് കോടതി പറഞ്ഞു. ഏഴു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
അറസ്റ്റ് ഏതെല്ലാം സാഹചര്യത്തിൽ വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനു വിരുദ്ധമായാണ് പലപ്പോഴും കീഴ്‌ക്കോടതികൾ പ്രവർത്തിക്കുന്നതെന്ന് ബെഞ്ച് വിലയിരുത്തി. ക്രിമിനൽ നടപടിച്ചട്ടം 170 അനുസരിച്ച് കുറ്റപത്രം പരിഗണിക്കുന്നതിന് എല്ലാവരുടെയും അറസ്റ്റ് നിർബന്ധമായും രേഖപ്പെടുത്തണമെന്ന് കീഴ്‌ക്കോടതികൾ നിർദ്ദേശിക്കുന്ന സാഹചര്യമുണ്ട്. സി.ആർ.പി.സി 170ാം വകുപ്പിലെ കസ്റ്റഡി എന്ന വാക്ക് കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തു ഹാജരാക്കണം എന്ന് അർത്ഥമാക്കുന്നില്ലെന്ന് സുപ്രീം കോടതി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |