ന്യൂഡൽഹി: കൊവിഡ് മൂന്നാം തരംഗം ഉണ്ടായാൽ 100ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്നും അടുത്ത മാസത്തോടെ രാജ്യത്ത് രോഗം നിയന്ത്രിക്കാൻ സജീകരണങ്ങളൊരുക്കണമെന്നും നിർദ്ദേശിച്ച് നിതി ആയോഗ് അംഗം വി.കെ പോൾ.
രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണം. മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണം. ഏഴ് ലക്ഷം നോൺ ഐ.സി.യു കിടക്കകൾ (ഇതിൽ ഓക്സിജൻ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്ജീകരിക്കണം.
30,948 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 403 പേർ മരിച്ചു. 38,487 പേർ രോഗമുക്തരായി. ആകെ കേസുകളുടെ എണ്ണം 3,24,24,234. ആകെ മരണസംഖ്യ 4,34,367 .
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 3,53,398 ആയി കുറഞ്ഞിട്ടുണ്ട്. രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയർന്നു. ഡൽഹിയിൽ കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ കടകൾക്കും മാർക്കറ്റുകൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ സെപ്തംബർ ആറ് വരെ ലോക്ക്ഡൗൺ നീട്ടി.
തമിഴ്നാട്ടിൽ 50 ശതമാനം സീറ്റുകൾ ഉപയോഗിച്ച് തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകി.സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും സെപ്തംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ആദ്യ ഘട്ടത്തിൽ 9 മുതൽ 12 വരെ ക്ലാസുകളായിരിക്കും തുറക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |