ന്യൂഡൽഹി: ഇന്ത്യക്കാർക്കൊപ്പം അഫ്ഗാൻ പൗരന്മാരെയും താലിബാനിൽ നിന്ന് രക്ഷിച്ച് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനിടെ, മുൻപ് പലപ്പോഴായെത്തിയ അഫ്ഗാൻ അഭയാർത്ഥികളുടെ അപ്രതീക്ഷിത പ്രതിഷേധം ഡൽഹിയിൽ അരങ്ങേറി. വിദ്യാഭ്യാസത്തിനും ജോലിക്കും അവസരം നൽകുക, അല്ലെങ്കിൽ മറ്റ് രാജ്യങ്ങളിൽ ജീവിക്കാൻ വഴിയൊരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡൽഹിയിൽ അഭയാർത്ഥികളുടെ പ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന യു.എൻ ഹൈക്കമ്മിഷനു മുന്നിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ പ്രതിഷേധിച്ചത്.
ഭീകരവാദം വളർത്തുന്ന പാക്കിസ്ഥാനെതിരെയുള്ള പ്ളക്കാർഡുകളും അവർ ഉയർത്തിയിരുന്നു.
വർഷങ്ങളായി ഡൽഹിയിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലും കഴിയുന്ന തങ്ങൾക്ക് ഇവിടെ ജോലി ചെയ്യാനോ മക്കളെ പഠിപ്പിക്കാനോ കഴിയുന്നില്ലെന്ന് അഫ്ഗാൻ അഭയാർത്ഥി നേതാവ് അഹമ്മദ് സിയാഗാനി പറഞ്ഞു. ഇവിടെ ഞങ്ങൾ ഇന്ത്യൻ പൗരൻമാരല്ല, അഭയാർത്ഥികളുമല്ല. ഇന്ത്യൻ വിസ ലഭിക്കാനുള്ള അഭയാർത്ഥി കാർഡും നൽകുന്നില്ല.
താലിബാൻ മടങ്ങിവന്നതോടെ, അഫ്ഗാൻ പൗരൻമാർക്ക് മതഭേദമെന്യേ ഇ-വിസയ്ക്ക് അപേക്ഷിക്കാൻ കേന്ദ്ര സർക്കാർ സൗകര്യമൊരുക്കിയിട്ടുണ്ട്. ആറു മാസക്കാലാവധിയാണ്. അതു കഴിഞ്ഞാൽ അവർക്കും തങ്ങളുടെ ഗതിയാകുമെന്ന് ഗനി പറയുന്നു. ഇന്ത്യയിലുള്ള 21,000 അഫ്ഗാൻ അഭയാർത്ഥികളിൽ 13,000 പേർക്കും തിരിച്ചറിയൽ കാർഡ് പോലുമില്ല.
അഭയാർത്ഥികൾക്ക് ഏറെ അവസരങ്ങളുള്ള കാനഡയിലോ യു.എസിലോ പോകാൻ അവസരം നൽകണമെന്ന് പ്രതിഷേധത്തിനെത്തിയ സാരിഫയും മസ്‌ലയും പറഞ്ഞു.
യു.എൻ കരാറിൽ ഇന്ത്യയില്ല
അഭയാർത്ഥികളുടെ ക്ഷേമമുറപ്പിക്കുന്ന യു.എൻ അഭയാർത്ഥി കൺവെൻഷൻ കരാറിൽ ഇന്ത്യ അംഗമല്ല. കരാറിൽ ഒപ്പിട്ട രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഐക്യരാഷ്‌ട്രസഭയുടെ തിരിച്ചറിയൽ കാർഡ് ലഭിക്കും. ഇതുവച്ച്, ഏത് രാജ്യത്താണോ അവിടെ പഠിക്കാനും ജോലി ചെയ്യാനും കഴിയും.
അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായ്, സമാധാന ചർച്ചയ്ക്ക് നേതൃത്വം നൽകുന്ന അബ്ദുല്ല അബ്ദുല്ല തുടങ്ങിയവരുടെ കുടുംബങ്ങൾ ഇന്ത്യയിലാണ്. കർസായിയും നിരവധി വർഷം ഇന്ത്യയിലായിരുന്നു.
പൗരത്വ ഭേദഗതി
നിയമത്തിനായി കേന്ദ്രം
അയൽ രാജ്യങ്ങളിലെ മുസ്ളിങ്ങൾ ഒഴികെയുള്ള ഇന്ത്യൻ വംശജർക്ക് പൗരത്വം ഉറപ്പാക്കുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ അഫ്ഗാനിസ്ഥാനിലെ പുതിയ സാഹചര്യം പ്രയോജനപ്പെടുമെന്ന് കേന്ദ്രസർക്കാർ കരുതുന്നു. കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുറമെ അഫ്ഗാൻ പൗരൻമാരായ സിക്ക്, ഹിന്ദു വംശജരെ കൊണ്ടുവരാനും കേന്ദ്രം മുൻതൂക്കം നൽകുന്നുണ്ട്.
പ്രതിഷേധക്കാർ
പറഞ്ഞ കണക്ക്
21,000
ഇന്ത്യയിലുള്ള അഫ്ഗാൻകാർ
13,000
തിരിച്ചറിയൽ കാർഡ് പോലുമില്ലാത്തവർ
11,000
യു.എൻ ഹൈക്കമ്മിഷന്റെ കണക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |