ന്യൂഡൽഹി: ഇസ്രയേലി ചാര സോഫ്റ്റ്‌വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണം തിടുക്കപ്പെട്ടു നടത്തരുതെന്ന് സുപ്രീംകോടതി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണം ഇപ്പോൾ വേണ്ടെന്ന് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ, ചീഫ് ജസ്റ്റിസ് എൻ.വി. രമണ ഉൾപ്പെട്ട ബെഞ്ച് നിർദ്ദേശിച്ചു.
എന്നാൽ, മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി. ലോക്കൂറിനെ അദ്ധ്യക്ഷനാക്കി മമതാബാനർജി സർക്കാർ രൂപീകരിച്ച ജൂഡിഷ്യൽ സമിതിയുടെ പ്രവർത്തനം സ്‌റ്റേ ചെയ്തില്ല. സുപ്രീംകോടതി നിർദ്ദേശം പശ്ചിമ ബംഗാൾ സർക്കാരിനെ അറിയിക്കാമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാക്കാൽ ഉറപ്പു നൽകി. അതേസമയം, പെഗസസിൽ കേന്ദ്ര സർക്കാർ അന്വേഷണം നടത്താൻ മടിക്കുന്നത് കൊണ്ടാണ് ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതെന്ന് പശ്ചിമ ബംഗാൾ സത്യവാങ്‌മൂലം നൽകി.
മമത സർക്കാരിന്റെ ജുഡിഷ്യൽ സമിതിയെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി, പെഗസസുമായി ബന്ധപ്പെട്ട മറ്റു ഹർജികൾക്കൊപ്പം സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും.
സുപ്രീംകോടതി വിഷയം പരിഗണിക്കവേ ഒരു ബദൽ സമിതി അന്വേഷണം നടത്താൻ പാടില്ലെന്നാണ് പരാതിക്കാരായ ഗ്ലോബൽ വില്ലേജ് എന്ന സന്നദ്ധ സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചത്. ഇതിനെ അഭിഷേക് സിംഗ്‌വി എതിർത്തപ്പോൾ കുറച്ച് സാവകാശം കാണിക്കൂ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
'തങ്ങൾ ഇതുമായി ബന്ധപ്പെട്ട പരാതികളിൽ വാദം കേട്ടു കൊണ്ടിരിക്കുകയാണ്. അതിനാൽ കുറച്ചു സാവകാശം പ്രതീക്ഷിക്കുന്നു" എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഉദ്ദേശശുദ്ധി എന്തെന്ന് വ്യക്തമല്ലാത്ത ഒരു സന്നദ്ധ സംഘടനയുടെ പരാതിയിൽ കോടതി ഉത്തരവിറക്കരുതെന്ന് സിംഗ്‌വി വാദിച്ചു. ഉത്തരവ് ഇറക്കാൻ തങ്ങളെ നിർബന്ധിക്കരുതെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. തുടർന്നാണ് കോടതി നിർദ്ദേശം താൻ പശ്ചിമബംഗാൾ സർക്കാരിനെ അറിയിക്കാമെന്ന് സിംഗ്‌വി വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |