ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ആദ്യമായി ഒരു വനിത എത്താൻ വഴിതുറന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അദ്ധ്യക്ഷനായ കൊളീജിയം ശുപാർശ ചെയ്ത ഒൻപതുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കേന്ദ്രം തീരുമാനിച്ചു. കേരള ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് സി.ടി.രവികുമാർ സുപ്രീംകോടതി ജഡ്ജിയാവും.
നിലവിൽ കർണാടക ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഇ.എസ്.വെങ്കട്ടരാമയ്യയുടെ മകളുമായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് (58) ഭാവിയിൽ (2027) വനിതാ ചീഫ് ജസ്റ്റിസാകാൻ സാദ്ധ്യത. മറ്റു രണ്ടു വനിതകൾകൂടി പട്ടികയിൽ ഉള്ളതിനാൽ മൂന്നു വനിതകൾ ഒരേസമയം,സുപ്രീംകോടതിയിൽ ജഡ്ജിമാരാകുന്നു എന്ന സവിശേഷതയും കൈവരും.ജസ്റ്റിസ് ഹിമ കൊഹ്‌ലി, ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് മറ്റു രണ്ടു വനിതകൾ.
നിലവിൽ ജസ്റ്റിസ് ഇന്ദിരാ ബാനർജി മാത്രമാണുള്ളത്. വനിതാജഡ്ജിമാരുടെ എണ്ണം നാലായി ഉയരുകയും ചെയ്യും.
ഒൻപതുപേരും ഈ മാസം 31ന് സ്ഥാനമേൽക്കാനാണ് സാദ്ധ്യത. ഇതോടെ സുപ്രീംകോടതിയിൽ 33 ജഡ്ജിമാരാകും.
പട്ടികയിലുള്ള മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹം, ജസ്റ്റിസ് വിക്രംനാഥ് എന്നിവരും ഭാവിയിൽ ചീഫ് ജസ്റ്റിസുമാരാകും. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ജഡ്ജിമാരെ ഒരുമിച്ച് നിയമിക്കുന്നത്.
22 മാസത്തിന് ശേഷമാണ് പുതിയ നിയമനത്തിന് ജഡ്ജിമാരായ യു.യു.ലളിത്, എ.എം.ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വരറാവു എന്നിവർ കൂടി ഉൾപ്പെട്ട കൊളീജിയം ശുപാർശ നൽകിയതും കേന്ദ്ര സർക്കാർ അംഗീകരിച്ചതും.
പുതിയ ജഡ്ജിമാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |