ഗുവാഹത്തി: അസാമിലെ ദിമഹാസാവോ ജില്ലയിലെ ദിസ്‌മാവോ ഗ്രാമത്തിൽ ഭീകരർ ട്രക്കുകൾക്ക് തീയിട്ടതിൽപ്പെട്ട് അഞ്ചുപേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ഏഴു ട്രക്കുകൾ കത്തിനശിച്ചു. അഗ്നിക്കിരയാക്കുന്നതിന് മുമ്പ് ട്രക്ക് ഡ്രൈവർമാർക്കും ആൾക്കൂട്ടത്തിനും നേരെ ഭീകരർ നിരവധിതവണ വെടിവച്ചതായാണ് റിപ്പോർട്ട്. ദിമസ നാഷണൽ ലിബറേഷൻ ആർമി പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഗുവാഹത്തിയിൽനിന്ന് 200 കിലോമീറ്റർ അകലെ ദിസ്‌മാവോയിലെ ഉമ്റാംഗ്സോ ലങ്ക റോഡിലാണ് സംഭവം.
അടുത്തുള്ള സിമന്റ് നിർമാണ പ്ലാന്റിലേക്കുള്ള കൽക്കരിയും മറ്റു വസ്തുക്കളും കൊണ്ടുപോകുന്ന ട്രക്കുകളാണ് അഗ്നിക്കിരയാക്കിയത്.
പൊലീസും അസാം റൈഫിൾസ് യൂണിറ്റും മേഖലയിൽ പരിശോധന ആരംഭിച്ചതായി പൊലീസ് മേധാവി ജയന്ത് സിംഗ് പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേയുടെ (എൻ.എഫ്.ആർ) പ്രത്യേക ടൂറിസ്റ്റ് ട്രെയിൻ ഓടുന്നതിന് രണ്ട് ദിവസം ബാക്കിനിൽക്കെയാണ് ആക്രമണം നടന്നത്. ട്രെയിൻ സർവീസിന്റെ സുരക്ഷയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |